2000 ത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി; നീക്കം ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ

പൊലീസും മറ്റും കണ്ടെത്തി തിരികെ അയക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളവരാണ്

dot image

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഏകദേശം രണ്ടായിരത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കിയയച്ചതായി കേന്ദ്രസർക്കാർ. രാജ്യത്തെമ്പാടും നടത്തിവന്ന തിരച്ചിലുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഇത്രയും കുടിയേറ്റക്കാരെ കണ്ടെത്തി, മടക്കിയയച്ചതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുര, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലെത്തിച്ചാണ് ഇവരെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നത്. ഇതിന് പുറമെ തിരിച്ചുപോകാൻ സ്വയം സന്നദ്ധരായി എത്തുന്നവരുമുണ്ട്. പൊലീസും മറ്റും കണ്ടെത്തി തിരികെ അയക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളവരാണ്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

മാസങ്ങൾക്ക് മുൻപ് തന്നെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും അവരെ മടക്കി അയക്കാനുമുള്ള പ്രക്രിയ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. തുടർന്ന് ഓപ്പറേഷൻ സിന്ദൂറിന് ശേഷം ശക്തമാക്കി. ആഭ്യന്തരമന്ത്രാലയം കർശന നിലപാട് എടുത്തതോടെയാണ് നടപടികൾക്ക് വേഗം കൂടിയത്.

രാജ്യത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തുന്ന അനധികൃത കുടിയേറ്റക്കാരെ വ്യോമസേനയുടെ വിമാനത്തിൽ ആദ്യം അതിർത്തി സംസ്ഥാനങ്ങളിൽ എത്തിക്കുകയാണ് ചെയ്യുക. തുടർന്ന് ബിഎസ്എഫിന് കൈമാറും. ഇവർക്ക് ഭക്ഷണവും അൽപ്പം പണവും നൽകി ബംഗ്ലാദേശിലേക്ക്‌ തന്നെ മടക്കി അയക്കുന്നതാണ് രീതി.

അസം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങൾ തിരഞ്ഞെടുത്തത് ബിജെപി ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് എന്ന് നേരത്തെ വിമർശനമുണ്ടായിരുന്നു. എന്നാൽ ഈ വിമർശനത്തെ തള്ളിക്കളയുന്നതായി കേന്ദ്ര സർക്കാരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് 'ദി ഇന്ത്യൻ എക്‌സ്പ്രസ്‌' റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ ബംഗ്ലാദേശ് അതിർത്തി ഗ്രാമങ്ങൾക്ക് നാടുവിലൂടെയും മറ്റുമാണ് കടന്നുപോകുന്നത് എന്നും അതുകൊണ്ടാണ് തുറസായ അതിർത്തിയുള്ള മറ്റ് സംസ്ഥാനങ്ങൾ തിരഞ്ഞെടുത്തതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 'മടക്കി അയക്കൽ' പ്രക്രിയയ്ക്ക് ബംഗ്ലാദേശ് സൈന്യത്തിന്റെ സഹകരണവും ലഭിക്കുന്നുണ്ട്.

Content Highlights: Illegal bangladeshi migrants pushed back to bangladesh after operation sindoor

dot image
To advertise here,contact us
dot image