ഇസ്താംബൂള്‍ ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ മാത്രം; റഷ്യയ്ക്ക് സമാധാന ഉടമ്പടി മെമ്മോറാണ്ടം അയച്ച് യുക്രെയ്ന്‍

ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇസ്താംബൂളിലെ സിറഗന്‍ കൊട്ടാരത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുക

dot image

കീവ്: ഇസ്താംബൂളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ മുന്‍പ് റഷ്യക്ക് സമാധാന ഉടമ്പടി മെമ്മോറാണ്ടം അയച്ച് യുക്രെയ്ന്‍. സമാധാന കരാറിനുളള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ കരട് മെമോറാണ്ടം റഷ്യയ്ക്ക് ലഭിച്ചതായി റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുക്രെയ്‌ന്റെ മെമ്മോറാണ്ടം ലഭിച്ചതായി പുടിന്റെ സഹായിയായ വ്‌ളാഡിമിര്‍ മെഡിന്‍സ്‌കി സ്ഥിരീകരിച്ചു. സമാധാനപരമായ ഒത്തുതീര്‍പ്പിനുളള യുക്രെയ്‌ന്റെ മെമ്മോറാണ്ടം റഷ്യന്‍ പ്രതിനിധി സംഘത്തിന് ലഭിച്ചു എന്നാണ് മെഡിന്‍സ്‌കി പറഞ്ഞത്. യുക്രെയ്‌ന്റെ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇസ്താംബൂളിലെ സിറഗന്‍ കൊട്ടാരത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുക. യുക്രൈന്റെ മെമ്മോറാണ്ടത്തിന് മറുപടിയായി നിര്‍ദേശങ്ങളുള്‍പ്പെടുത്തിയ മെമ്മോറാണ്ടം റഷ്യയും തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് യുക്രെയ്ന്‍ പ്രതിനിധി സംഘത്തിന് നല്‍കുമെന്നും റഷ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച വ്യക്തത വരുത്താന്‍ തയ്യാറാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആദ്യത്തെ റഷ്യ-യുക്രെയ്ന്‍ കൂടിക്കാഴ്ച്ചയ്ക്കുശേഷം വെടിനിര്‍ത്തലിനായി ഇരുരാജ്യങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മില്‍ ഫോണ്‍ ഫോണ്‍ സംഭാഷണത്തിലാണ് കരാറിന് അന്തിമരൂപമുണ്ടായത്. രണ്ടാമത്തെ കൂടിക്കാഴ്ച്ചയാണ് ഇന്ന് നടക്കാനിരിക്കുന്നത്. മെമ്മോറാണ്ടം കൈമാറ്റമാണ് ഈ ചര്‍ച്ചയില്‍ പ്രധാന വിഷയം.

സമാധാന ചർച്ചകൾക്ക് മണിക്കൂറുകൾ ശേഷിക്കെ യുക്രെയ്ൻ കഴിഞ്ഞ ദിവസം റഷ്യയുടെ വ്യോമതാവളങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. യുക്രെയ്ൻ്റെ വ്യോമാക്രമണത്തിൽ 40ഓളം യുദ്ധവിമാനങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. യുക്രെയ്ൻ നടത്തിയ വ്യോമാക്രമണങ്ങള്‍ റഷ്യ സ്ഥിരീകരിച്ചു. മുര്‍മാന്‍സ്‌ക്, ഇര്‍കുട്‌സ്‌ക്, ഇവാനോവോ, റിയാസാന്‍, അമുര്‍ എന്നീ മേഖലകളിലെ സൈനിക വ്യോമതാവളങ്ങള്‍ക്കു നേരെ യുക്രെയ്ൻ വ്യോമാക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. . സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തടികൊണ്ട് നിര്‍മ്മിച്ച ഷെഡ്ഡുകള്‍ക്കുളളിലാണ് ഒളിപ്പിച്ചുവെച്ചത്. ട്രക്കുകളില്‍ അവ റഷ്യന്‍ വ്യോമതാവളങ്ങളുടെ സമീപം കൊണ്ടുപോയി. തുടര്‍ന്ന് ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

റഷ്യ മിസൈലാക്രമണം നടത്തി ദിവസങ്ങള്‍ക്കുളളിലാണ് യുക്രെയ്ൻ്റെ പ്രത്യാക്രമണം. യുക്രെയ്നിയൻ നഗരങ്ങളില്‍ 367 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കീവ്, ഖാര്‍കീവ്, മൈക്കോലൈവ് തുടങ്ങിയ നഗരങ്ങളില്‍ വ്യാപക നാശനഷ്ടമാണ് റഷ്യന്‍ ആക്രമണത്തില്‍ ഉണ്ടായത്.

Content Highlights: Ukraine sends peace accord memorandum to russia hours before istambul talks

dot image
To advertise here,contact us
dot image