
പട്‌ന: ബിഹാറില്‍ ബലാത്സംഗത്തിനിരയായ പത്തുവയസുകാരി ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങി. ആംബുലന്‍സില്‍ മണിക്കൂറുകളാണ് പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിക്കു (പിഎംസിഎച്ച്) മുന്നില്‍ കുട്ടി ചികിത്സയ്ക്കായി കാത്തുകിടന്നത്. മെയ് 26-നാണ് കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടിയെ ആശുപത്രിയിലെ സെന്‍ട്രല്‍ എമര്‍ജന്‍സിയില്‍ പ്രാഥമിക രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഗൈനക്കോളജിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെന്നും ഞായറാഴ്ച്ച എട്ടരയോടെ കുട്ടി മരണത്തിന് കീഴടങ്ങിയെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ആശുപത്രിയിലെത്തിച്ച് മണിക്കൂറുകളോളം കുട്ടിയെ ആംബുലന്‍സില്‍ തന്നെ കിടത്തേണ്ടിവന്നെന്നും മെഡിക്കല്‍ കോളേജില്‍ ബെഡ് ഇല്ലാത്തതിനാല്‍ ആദ്യം അഡ്മിറ്റ് ചെയ്തില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിക്ക് ചികിത്സയ്ക്കായി ഒരു ബെഡ് അനുവദിക്കാന്‍ തന്നെ മണിക്കൂറുകള്‍ എടുത്തെന്നും മൂന്നുമണി കഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ബിഹാര്‍ കോണ്‍ഗ്രസിന്റെ മീഡിയാ സെല്‍ ഇന്‍ ചാര്‍ജ് രാജേഷ് റാത്തോഡ് പറഞ്ഞു.
എന്നാല്‍, പെണ്‍കുട്ടി ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഡോക്ടര്‍മാര്‍ ആംബുലന്‍സില്‍ വെച്ചുതന്നെ രോഗിക്ക് ചികിത്സ നല്‍കിയെന്നും അതില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
രോഹിത് സാഗ്നി എന്നയാളാണ് പെണ്‍കുട്ടിയെ മിഠായി വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപം മീന്‍ വില്‍ക്കുന്നയാളായിരുന്നു രോഹിത്. മിഠായി വാങ്ങിതരാമെന്ന് പറഞ്ഞ് കുട്ടിയെ വിജനമായ പ്രദേശത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചു. കുട്ടിയെ കാണാതായതോടെ കുടുംബം അന്വേഷിച്ചിറങ്ങി. രോഹിതിനൊപ്പം കുട്ടി സൈക്കിളില്‍ പോകുന്നത് കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സാഹ്നിയെ പിടികൂടി ചോദ്യംചെയ്തപ്പോള്‍ കുട്ടി എവിടെയാണെന്ന് ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും ആര്‍ജെഡിയുമുള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മുസഫര്‍പൂരില്‍ ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടി പരാജയപ്പെട്ടെന്നും നിതീഷ് കുമാറിന്റെ ക്രൂരവും നിസംഗവുമായ സംവിധാനം ജയിച്ചെന്നും ആര്‍ജെഡി പറഞ്ഞു. സമ്പന്നരെയും ദരിദ്രരെയും വേര്‍തിരിക്കുന്ന സംസ്ഥാനത്തെ സംവിധാനം വിജയിച്ചെന്നും മനുഷ്യത്വം പരാജയപ്പെട്ടെന്നും ആര്‍ജെഡി എക്‌സില്‍ കുറിച്ചു.
ഇരയ്ക്ക് നേരിടേണ്ടിവന്ന ക്രൂരതയും ചികിത്സ നല്‍കുന്നതിലെ അവഗണനയും അങ്ങേയറ്റം ലജ്ജാകരമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നെന്നും ബിഹാറിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അതില്‍ അശ്രദ്ധ കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Dalit minor rape victim girl dies after being made to wait for hours in ambulance bihar