
Jun 13, 2025
10:31 AM
മുംബൈ: പഹൽഗാമിൽ ആക്രമണം നടത്തിയ ആറ് ഭീകരരെ പിടികൂടാത്തതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് ഭീകരരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവർ ബിജെപിയിൽ ചേർന്നിട്ടുണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അതുകൊണ്ടാണ് അവരെ പിടികൂടാത്തത്. ഒരുപക്ഷേ, ഒരു ദിവസം ആ ആറുപേർ പാർട്ടിയിൽ ചേർന്നതായി ബിജെപി ഓഫീസിൽ നിന്ന് ഒരു പത്രക്കുറിപ്പ് ലഭിക്കുമെന്നും സഞ്ജയ് റാവത്ത് പരിഹസിച്ചു.
'ഓപ്പറേഷൻ സിന്ദൂർ നമ്മുടെ സൈനികരാണ് ചെയ്തത്, പക്ഷേ അതിന്റെ ക്രെഡിറ്റ് എടുക്കാൻ മത്സരമുണ്ട്. നമ്മുടെ പ്രധാനമന്ത്രി അതിൽ മുൻപന്തിയിലാണ്', അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ഒരു കത്ത് സമർപ്പിക്കുമെന്നും ശിവസേന നേതാവ് കൂട്ടിച്ചേർത്തു.
ഇത് തികച്ചും പരിഹാസ്യമായ പ്രസ്താവനയാണെന്നും സായുധ സേനയെ അപമാനിക്കുന്നതാണെന്നുമായിരുന്നു ഒരു വാർത്താ ചാനലിൽ സഞ്ജയ് റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ബിജെപി നേതാവ് രാം കദം പറഞ്ഞത്.
ഏപ്രിൽ 22 നായിരുന്നു പഹൽഗാമിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണമുണ്ടായത്. മറുപടിയായി മെയ് 7-നായിരുന്നു പാകിസ്താൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ പാകിസ്താൻ ഡ്രോണുകളും മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും ബിഎസ്എഫും ഈ ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിച്ചിരുന്നു.
Content Highlights: Sanjay Raut alleged that six terrorists from Pahalgam may join the BJP