പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആളുടെ കുടുംബത്തെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ഭീകരതയ്‌ക്കെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല അത് തുടരുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി

dot image

പാട്ന: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കാൺപൂരിൽ നിന്നുള്ള വ്യവസായി ശുഭം ദ്വിവേദിയുടെ കുടുംബത്തെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദിവസത്തെ സന്ദർശനത്തിനായി ബീഹാറിൽ നിന്ന് കാൺപൂരിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. ചകേരി വിമാനത്താവളത്തിൽ വെച്ചായിരുന്നു ശുഭം ദ്വിവേദിയുടെ ഭാര്യ ഐഷന്യയുമായും പിതാവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഭീകരതയ്‌ക്കെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല അത് തുടരുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തു. മുഴുവൻ രാജ്യവും സർക്കാരും കുടുംബത്തോടൊപ്പമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുമായി നടന്നത് വൈകാരിക കൂടിക്കാഴ്ചയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി വളരെ ദുഃഖിതനാണ്. രാജ്യവും സർക്കാരും കുടുംബത്തോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അദ്ധേഹം പറഞ്ഞതായും ഐഷന്യ ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഒരു രക്ഷാധികാരിയെ പോലെയാണ് പ്രധാനമന്ത്രി ഞങ്ങളോട് സംസാരിച്ചതെന്നും ഐഷന്യ കൂട്ടിച്ചേർത്തു.

ബിസിനസുകാരനായ ശുഭം ദ്വിവേദി (31)യും ഐഷന്യയും 2025 ഫെബ്രുവരി 12 നാണ് വിവാഹിതരായത്. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. വെടിവച്ചുകൊല്ലുന്നതിന് മുമ്പ് ഭീകരർ ഭർത്താവിനോട് മതം ചോദിച്ചതായി ഐഷന്യ പറ‍ഞ്ഞിരുന്നു. പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഏപ്രിൽ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പിന്നാലെ രാജ്യത്തെ പെൺമക്കളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരർക്ക് ഇന്ത്യ നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ സിന്ദൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓപ്പറേഷന്റെ പേര് നിർദ്ദേശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: Narendra Modi Says, Fight against terror not over

dot image
To advertise here,contact us
dot image