'ബിജെപിയുടെ സൂപ്പര്‍ വക്താവ്'; പ്രധാനമന്ത്രിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

. തരൂരിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശും പവന്‍ ഖേരയും രംഗത്തെത്തി. ഇരുവരും ഉദിത് രാജിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്

dot image

ന്യൂഡല്‍ഹി: ശശി തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവാകുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ബിജെപി നേതാക്കള്‍ പോലും പറയാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദിയെക്കുറിച്ച് ശശി തരൂര്‍ പറയുന്നതെന്നും ഓപ്പറേഷന്‍ സിന്ദൂറിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് എന്നറിഞ്ഞിട്ടും ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് തരൂര്‍ തുടരുകയാണെന്നും ഉദിത് രാജ് പറഞ്ഞു. ഇന്ത്യയില്‍ തിരിച്ചെത്തും മുന്‍പ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ ബിജെപി വക്താവോ ആക്കുമെന്നും അദ്ദേഹം പരിഹസിച്ചു. പനാമയിലെ ഇന്ത്യന്‍ എംബസിയില്‍ ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉദിത് രാജിന്റെ വിമര്‍ശനം.

'മോദി ഭരണത്തിനു മുന്‍പ് ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിന്റെ സുവര്‍ണ ചരിത്രത്തെ തരൂര്‍ അപമാനിച്ചു. ഇത്രയധികം നേട്ടങ്ങള്‍ നല്‍കിയ പാര്‍ട്ടിയോട് എന്തുകൊണ്ടാണ് ശശി തരൂരിന് ആത്മാര്‍ത്ഥതയില്ലാത്തത്? 1965-ല്‍ നിരവധി തവണ പാകിസ്താനിലേക്ക് കടന്നുകയറി. 1971-ല്‍ ഇന്ത്യ പാകിസ്താനെ രണ്ടാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്തും നിരവധി സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തി. എന്നാല്‍ ഇതൊന്നും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല.'- ഉദിത് രാജ് പറഞ്ഞു. തരൂരിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശും പവന്‍ ഖേരയും രംഗത്തെത്തി. ഇരുവരും ഉദിത് രാജിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. തരൂരിനെ ടാഗ് ചെയ്ത് 1965-ല്‍ പാകിസ്താനിലെ പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്ത്യന്‍ സൈനികര്‍ നില്‍ക്കുന്ന ചിത്രങ്ങളും പവന്‍ ഖേര പങ്കുവെച്ചിട്ടുണ്ട്.

സമീപവര്‍ഷങ്ങളില്‍ വന്ന മാറ്റം എന്തെന്നാല്‍, ഭീകരര്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് മനസിലായി എന്നതാണ്. അതില്‍ തര്‍ക്കമില്ല എന്നായിരുന്നു ശശി തരൂര്‍ പനാമയില്‍ പറഞ്ഞത്. 'ഉറി ഭീകരാക്രമണത്തിനു പിന്നാലെ ഭീകരതാവളത്തില്‍ നടത്തിയ മിന്നലാക്രമണത്തിനിടെ ഇന്ത്യ നിയന്ത്രണരേഖ കടന്നു. അത് ഞങ്ങള്‍ മുന്‍പ് ചെയ്തിട്ടില്ലാത്ത ഒന്നായിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്ത് പോലും രാജ്യം നിയന്ത്രണരേഖ കടന്നിട്ടില്ല. 2019-ല്‍ പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സായുധസേന നിയന്ത്രണരേഖ മാത്രമല്ല, അന്താരാഷ്ട്ര അതിര്‍ത്തിയും ഭേദിച്ച് ബാലാകോട്ടിലെ ഭീകരരുടെ ആസ്ഥാനത്ത് ആക്രമണം നടത്തി.'-എന്നാണ് ശശി തരൂര്‍ പറഞ്ഞത്.

Content Highlights: 'Super spokeperson of bjp' congress leader udit raj criticize shashi tharoor praising modi

dot image
To advertise here,contact us
dot image