

ലക്നൗ : ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ വനത്തിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് സഹോദരി ഭർത്താവ് ക്വട്ടേഷൻ നൽകിയ സംഘം. ഭാര്യാ സഹോദരിയായ 21 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ഗുണ്ടകൾക്ക് നൽകാനായി 40,000 രൂപയാണ് പ്രതി ബാങ്ക് വായ്പ എടുത്തത്. കേസിൽ സഹോദരി ഭർത്താവും,പ്രധാന പ്രതിയുമായ ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളികളായ ശുഭം,ദീപക് എന്നീ പ്രതികൾ ഒളിവിലാണ്. ജനുവരി 23 ന് ഗ്രാമത്തിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതശരീരം വെള്ളിയാഴ്ച സമീപത്തെ വനത്തിൽ നിന്ന് കണ്ടെടുത്തിരുന്നു. പിന്നാലെയാണ് നിർണായക വിവരങ്ങൾ പുറത്ത് വരുന്നത്.
യുവതിയെ സഹോദരി ഭർത്താവ് ആശിഷ് സ്കൂട്ടറിൽ വനത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ മൂവരും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയ പ്രതികൾ തെളിവ് നശിപ്പിക്കാനായി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അടിവസ്ത്രം കേടുകൂടാതെയിരിക്കുകയും മറ്റ് വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തതാണ് ലൈംഗികാതിക്രമത്തിൻ്റെ സംശയം പൊലീസ് ഉയർത്തിയത്. സ്ഥലത്തുനിന്ന് കോണ്ടം പാക്കറ്റുകളും പൊലീസ് കണ്ടെത്തി.
മുഖ്യപ്രതി ആശിഷിനെ ചോദ്യം ചെയ്തതിൽ നിന്നും കൊല്ലപ്പെട്ട ഭാര്യ സഹോദരിയുമായി താൻ അടുപ്പത്തിലായിരുന്നു എന്നും എന്നാൽ രണ്ടുവർഷമായി തന്റെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് യുവതി ഭീഷണിപ്പെടുത്തിയിരുന്നു ഇതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് ഭാര്യാ സഹോദരിയെ കൊലപ്പെടുത്താനായി ബാങ്കിൽ നിന്ന് 40,000 രൂപ വായ്പ എടുത്തു.10,000 രൂപ മുൻകൂറായി നൽകി. കുറ്റകൃത്യത്തിന് ശേഷം 20,000 രൂപ പ്രതികൾക്ക് വാഗ്ദാനം ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും തലയോട്ടി ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി.
മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും ഭാഗികമായി കത്തിയ വസ്ത്രങ്ങൾ, പാദരക്ഷകൾ, മോതിരം, അടിവസ്ത്രങ്ങൾ ഇവയുടെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾ യുവതിയെ തിരിച്ചറിഞ്ഞത്. കൊലപാതകം, കൂട്ടബലാത്സംഗം എന്നീ ബിഎൻഎസ് വകുപ്പുകൾ പ്രകാരം പ്രതിക്ക് എതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജനുവരി 23 ന് പെൺകുട്ടിയെ കാണാതായതായി പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആശിഷിനും കൂട്ടാളികൾക്കും ഒപ്പമാണ് അവളെ അവസാനമായി കണ്ടതെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ആശിഷ് പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നു. ആശിഷ് കസ്റ്റഡിയിലാണെങ്കിലും, ഒളിവിൽ പോയ പ്രതികളായ ശുഭം, ദീപക് എന്നിവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
content highlights : Man from UP's Meerut took loan to fund sister-in-law's gangrape