
ന്യൂഡൽഹി: കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചു എന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയോട് നവംബര് രണ്ടിന് ഹാജരാകണമെന്ന് ലോക്സഭ എത്തിക്സ് കമ്മിറ്റി. ഇനി ഇളവുണ്ടാകില്ലെന്നും തീയതി മാറ്റി ചോദിക്കരുതെന്നും മഹുവ മൊയ്ത്രയ്ക്ക് നൽകിയ നോട്ടീസിലുണ്ട്. നേരത്തെ ഈ മാസം 31ന് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ ദുർഗാ പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനുള്ളതു കൊണ്ട് ഹാജരാകാൻ കഴിയില്ലെന്ന് മഹുവ അറിയിച്ചു. നവംബർ അഞ്ചിനു ശേഷം കമ്മറ്റി നിർദേശിക്കുന്ന ഏതു ദിവസവും ഹാജരാകാൻ തയ്യാറാണെന്നായിരുന്നു പാർലമെന്റ് എത്തിക്സ് കമ്മറ്റി അയച്ച സമൻസിന് മഹുവ നൽകിയ മറുപടി.
അതേസമയം, പാർലമെന്റ് ലോഗിനും പാസ്വേഡും തന്റെ സുഹൃത്തും വ്യവസായിയുമായ ദർശൻ ഹിരാനന്ദാനിക്ക് നൽകിയെന്ന് മഹുവ മൊയ്ത്ര സമ്മതിച്ചു. എന്നാൽ പണമൊന്നും വാങ്ങിയിട്ടില്ലെന്നും മഹുവ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ലോഗിനും പാസ്വേഡുകളും ദർശന്റെ ടീമിന്റെ പക്കലുണ്ട്. അവരുടെ ഓഫീസിലെ ഒരാൾക്ക് ചോദ്യങ്ങൾ ടൈപ്പ് ചെയ്യാനും അപ്ലോഡ് ചെയ്യാനും ലോഗിൻ നൽകിയിട്ടുണ്ട്.
എന്നാൽ ഒരു ഒടിപി വരുമെന്നും അത് തന്റെ ഫോണിലേക്ക് മാത്രമേ വരു എന്നും മഹുവ പറഞ്ഞു. താൻ ഒടിപി നൽകുമ്പോൾ മാത്രമേ ചോദ്യങ്ങൾ സമർപ്പിക്കുകയുള്ളൂ. താനറിയാതെ ഒരു ചോദ്യവും അതിൽ വരില്ല. ദർശൻ തന്റെ ഐഡിയിൽ ലോഗിൻ ചെയ്ത് സ്വന്തം ചോദ്യങ്ങൾ ചോദിക്കുമെന്നു പറയുന്നത് പരിഹാസ്യമാണ്. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിരസിച്ചുകൊണ്ട് മഹുവ മൊയ്ത്ര വ്യക്തമാക്കി.
'പാർലമെന്റ് ലോഗിനും പാസ്വേഡും ദർശൻ ഹിരാനന്ദാനിക്ക് നൽകി, പണം നൽകിയിട്ടില്ല'; മഹുവ മൊയ്ത്ര