

കോട്ടയം: ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക്. നാടന്‍പാട്ട് നിര്‍ത്തി നാടന്‍ തല്ല് നടത്തുന്നത് അത്ര രമ്യമല്ലെന്നായിരുന്നു വസന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. പാട്ടുപാടുന്നത്ര എളുപ്പമല്ല പാര്‍ട്ടിക്കാരെ കൂടെ നിര്‍ത്താന്‍ എന്നും വസന്ത് പറഞ്ഞു.
രമ്യ ഹരിദാസിനെതിരെ പരിഹാസ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും രംഗത്തെത്തിയിരുന്നു. 'എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂര്‍ തോറ്റു, ഉത്തരം കിട്ടിയല്ലോ', എന്നായിരുന്നു റിജില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. എംഎല്‍എയുടെ പേരെടുത്ത് പറയാതെയായിരുന്നു റിജിലിന്റെ പരിഹാസം.
ചിറയിന്‍കീഴിലെ സംഭവത്തില്‍ കെപിസിസി നടപടി സ്വീകരിച്ചിട്ടുണ്ട്. രമ്യ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും കെപിസിസി ജനറല്‍ സെക്രട്ടറി സജാദിനെയും സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി മുന്‍ പ്രസിഡന്റ് എം എം ഹസ്സന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ചിറയിന്‍കീഴിലെ സംഭവം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
ചിറയിന്‍കീഴിലെ സംഭവത്തില്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി രമ്യ ഹരിദാസ് അടക്കമുള്ളവരുടെ മൊഴിയെടുത്തിരുന്നു. എം എം ഹസ്സനുമായി രമ്യ ഹരിദാസ് ഫോണിലൂടെ സംസാരിച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. പാളയം പ്രദീപ്, സജാദ്, പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലം അടക്കമുള്ളവരിൽ നിന്നും അന്വേഷണ സമിതി മൊഴിയെടുത്തിരുന്നു. ഇതിന് ശേഷമാണ് നടപടി സ്വീകരിച്ചത്. ചിറയിന്‍കീഴിലെ സംഭവത്തില്‍ കെപിസിസിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. രണ്ട് വാദങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചത്. അതേസമയം ചിറയിൻകീഴിലെ തമ്മിലടിയിൽ ദേശീയ പട്ടികജാതി കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. തുടര്‍നടപടികള്‍ ഏഴ് ദിവസത്തിനകം അറിയിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് ദേശീയ പട്ടികജാതി കമ്മീഷൻ നിര്‍ദ്ദേശം നല്‍കി. ഡിജിപിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കെപിസിസി ജനറല്‍ സെക്രട്ടറി സജാദിന്റെ വീട്ടില്‍ വെച്ചായിരുന്നു രമ്യ ഹരിദാസ് എംഎല്‍എയും മറ്റ് പ്രവര്‍ത്തകരും തമ്മില്‍ അടിയുണ്ടായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്ന് രമ്യയും, എംഎല്‍എ അടിച്ചതായി പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും ആരോപിക്കുകയായിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി രമ്യയും സജിത്തും രംഗത്തെത്തിയിരുന്നു.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നായിരുന്നു രമ്യ ഹരിദാസ് പറഞ്ഞത്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ രണ്ട് വിഭാഗങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മത്സരിച്ചു. ഇതില്‍ കെപിസിസിയില്‍ പരാതി കൊടുത്തിരുന്നുവെന്നും രണ്ട് വിഭാഗങ്ങളോടും താന്‍ സഹകരിച്ചില്ലെന്നും എംഎല്‍എ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി കൃത്യമായ ഇടപെടല്‍ നടത്തുമെന്നാണ് കരുതുന്നതെന്നും രമ്യ പറഞ്ഞിരുന്നു. രമ്യ ഹരിദാസിന്റേത് അഭിനയമാണെന്നും തന്റെ കൈയിലാണ് എംഎല്‍എ പിടിച്ച് തിരിച്ചതെന്നുമായിരുന്നു സജിത്ത് പറഞ്ഞത്. തന്റെ കൈ പിടിച്ച് തിരിച്ചിട്ട് വിടെടാ എന്ന് ബഹളം കൂട്ടുകയായിരുന്നുവെന്നും സജിത്ത് പറഞ്ഞു. എംഎല്‍എയും പാളയം പ്രദീപും രാത്രി സജാദിന്റെ വീട്ടിലേക്ക് പോകരുതായിരുന്നു. സജാദ് വിളിച്ചിട്ടാണ് ജനപ്രതിനിധിയെന്ന നിലയില്‍ അങ്ങോട്ടേക്ക് പോയത്. എംഎല്‍എ ഈ മട്ടില്‍ അഭിനയിക്കുമെന്ന് കരുതിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ പാളയം പ്രദീപ് മണ്ഡലത്തില്‍ പ്രശ്‌നമാണ്. പാലക്കാട്ടുകാരനായ ഇയാള്‍ മണ്ഡലത്തിലെ കാര്യങ്ങളില്‍ ഇടപെടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സജിത്ത് വ്യക്തമാക്കിയിരുന്നു.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ള പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ അമര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സജാദ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതേപ്പറ്റി സംസാരിക്കുന്നതിനായി എംഎല്‍എയും പാളയം പ്രദീപും സജാദിന്റെ വീട്ടില്‍ എത്തുകയും വിഷയത്തില്‍ സംസാരമുണ്ടാവുകയും ചെയ്തു. ഇതറിഞ്ഞ സജിത്ത് അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും എംഎല്‍എയുമായി വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തിന് പിന്നാലെ രമ്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
Content Highlights- Vasanth Siriac mocked Ramya Haridas in connection with remarks about stopping folk songs and engaging in a physical altercation.