

ടാറ്റാ സൺസിന്റെ നിലവിലെ ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ കാലാവധി 2027 ഫെബ്രുവരി 20-ന് അവസാനിക്കാനിരിക്കെ, അടുത്ത ചെയർമാൻ ആരാകും എന്നതിലാണ് ഇപ്പോൾ വ്യവസായ ലോകത്തിന്റെ ശ്രദ്ധ. ചന്ദ്രശേഖരൻ അടുത്ത കാലാവധിക്കായി വീണ്ടും നിയമനം തേടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
നിലവിൽ പ്രധാനമായും മൂന്ന് പേരുകളാണ് പരിഗണനയിലുള്ളത് . ടാറ്റാ സ്റ്റീൽ CEOയും എംഡിയുമായ ടി.വി. നരേന്ദ്രൻ, ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ & ഗ്രൂപ്പ് സിഎഫ്ഓ സൗരഭ് അഗർവാൾ, NSE MD & സിഇഓ ആശിഷ് ചൗഹാൻ. ഇവരിൽ ടാറ്റാ ഗ്രൂപ്പിനുള്ളിൽ നിന്നുള്ള ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയായി ടി.വി. നരേന്ദ്രനെയാണ് കാണുന്നത്. ടാറ്റാ സ്റ്റീലിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള നരേന്ദ്രന് വലിയൊരു വ്യവസായ സ്ഥാപനത്തെ നയിച്ച പരിചയവും ടാറ്റാ ഗ്രൂപ്പിന്റെ പ്രവർത്തനരീതിയെയും സംസ്കാരത്തെയും അടുത്തറിയുന്ന അനുഭവവുമുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ അദ്ദേഹം മുൻനിരയിലുള്ള സ്ഥാനാർത്ഥിയാണ്.
സൗരഭ് അഗർവാളിന്റെ പ്രധാന ശക്തി സാമ്പത്തിക രംഗത്തെ പരിചയമാണ്. നിക്ഷേപ ബാങ്കിങ്, മൂലധന വിനിയോഗം, ഗ്രൂപ്പ് തലത്തിലുള്ള നിക്ഷേപ തീരുമാനങ്ങൾ, സാമ്പത്തിക തന്ത്രങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന് വലിയ പരിചയമുണ്ട്. ടാറ്റാ സൺസിന്റെ ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്ന നിലയിൽ ടാറ്റാ ഗ്രൂപ്പിന്റെ സാമ്പത്തിക ഘടനയും നിക്ഷേപ തന്ത്രങ്ങളും അടുത്തറിയുന്ന വ്യക്തിയാണ് അദ്ദേഹം. എന്നാൽ ഈ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ പേര് ആശിഷ് ചൗഹാന്റേതാണ്. ടാറ്റാ ഗ്രൂപ്പിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയായതിനാൽ അദ്ദേഹത്തെ ‘ഡാർക്ക് ഹോഴ്സ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ മൂലധന വിപണി, സാങ്കേതികവിദ്യ, വലിയ സ്ഥാപനങ്ങളുടെ നിർമ്മാണവും നടത്തിപ്പും തുടങ്ങിയ മേഖലകളിൽ ചൗഹാന് ദീർഘകാല പരിചയമുണ്ട്.
എൻഎസ്ഇയുടെ രൂപീകരണത്തിൽ പങ്കുവഹിച്ച പ്രമുഖരിൽ ഒരാളായിരുന്ന അദ്ദേഹം പിന്നീട് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നേതൃത്വവും വഹിച്ചിട്ടുണ്ട്. ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സാധാരണ ഒരു കമ്പനിയുടെ മേധാവിയെ തിരഞ്ഞെടുക്കുന്നതുപോലെയല്ല. ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയാണ് ടാറ്റാ സൺസ്. സ്റ്റീൽ, വാഹനങ്ങൾ, വിവരസാങ്കേതികവിദ്യ, വ്യോമയാനം, വൈദ്യുതി, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, ധനകാര്യ സേവനങ്ങൾ, ഡിജിറ്റൽ ബിസിനസുകൾ തുടങ്ങിയ നിരവധി മേഖലകളിലെ വൻകിട സ്ഥാപനങ്ങളുടെ ഭാവി തന്ത്രങ്ങളിൽ ടാറ്റാ സൺസിന് വലിയ പങ്കുണ്ട്.
അതുകൊണ്ട് അടുത്ത ചെയർമാന് ഒരു ബിസിനസ് മാത്രം നയിച്ച പരിചയം മതിയാകില്ല. വിവിധ മേഖലകളിലെ കമ്പനികളെ ഏകോപിപ്പിക്കാനും വൻതോതിലുള്ള നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും മൂലധനം ശരിയായ രീതിയിൽ വിനിയോഗിക്കാനും ഗ്രൂപ്പിന്റെ ഭരണസംവിധാനം ശക്തിപ്പെടുത്താനും കഴിയുന്ന നേതൃത്വമാണ് ആവശ്യമായി വരുന്നത്. ഇതാണ് മൂന്ന് സ്ഥാനാർത്ഥികളെയും വ്യത്യസ്തരാക്കുന്നത്. നരേന്ദ്രൻ വ്യവസായ മേഖലയിലെ ശക്തനായ ടാറ്റാ പരിചയസമ്പന്നനാണ്. അഗർവാൾ സാമ്പത്തികവും നിക്ഷേപപരവുമായ തന്ത്രങ്ങളിൽ ശക്തനാണ്.
ചൗഹാൻ ധനവിപണി, സാങ്കേതികവിദ്യ, സ്ഥാപനനിർമാണം എന്നീ മേഖലകളിൽ വൈവിധ്യമാർന്ന അനുഭവമുള്ള പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയാണ്. അടുത്ത ചെയർമാന്റെ കാലത്ത് ടാറ്റാ ഗ്രൂപ്പിന് മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും വലുതാണ്. എയർ ഇന്ത്യയുടെ വികസനം, സെമികണ്ടക്ടർ മേഖലയിൽ നിക്ഷേപം, വൈദ്യുത വാഹനങ്ങൾ, ഡിജിറ്റൽ ബിസിനസുകൾ, ആഗോള വികസനം എന്നിവയ്ക്കൊപ്പം ടാറ്റാ സൺസിന്റെ ഭരണവും സാമ്പത്തിക തന്ത്രങ്ങളും കൂടുതൽ ശ്രദ്ധ നേടും.
ടാറ്റാ സൺസിന്റെ ഭാവിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമാണ് കമ്പനിയുടെ ഓഹരി വിപണി പ്രവേശനം. ടാറ്റാ സൺസിനെ ഓഹരി വിപണിയിൽ പട്ടികപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ദീർഘകാല ചർച്ചകളും മുന്നിലുണ്ട്. പുതിയ ചെയർമാന്റെ നേതൃത്വത്തിൽ ഈ വിഷയത്തിലും നിർണായക തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ടാറ്റാ സൺസിന്റെ ഡയറക്ടർ ബോർഡിനും കമ്പനിയെ നിയന്ത്രിക്കുന്ന ടാറ്റാ ട്രസ്റ്റുകൾക്കും ചെയർമാനെ തിരഞ്ഞെടുക്കുന്നതിൽ നിർണായക പങ്കുണ്ടാകും. ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാൻ നോയൽ ടാറ്റാ സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ഉന്നത സർക്കാർ നേതൃത്വവുമായി പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗികമായി അന്തിമ പട്ടിക പ്രഖ്യാപിച്ചിട്ടില്ല.
2017 ഫെബ്രുവരി 21-നാണ് എൻ. ചന്ദ്രശേഖരൻ ടാറ്റാ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പ് വ്യോമയാനം, ഡിജിറ്റൽ മേഖല, പുതിയ സാങ്കേതികവിദ്യകൾ, നിർമ്മാണ മേഖല എന്നിവയിൽ വലിയ വിപുലീകരണം നടത്തി. ഇപ്പോൾ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുമ്പോൾ, അടുത്ത ചെയർമാന്റെ തിരഞ്ഞെടുപ്പ് ടാറ്റാ ഗ്രൂപ്പിന്റെ അടുത്ത പത്ത് വർഷത്തെ തന്ത്രപരമായ ദിശയെ പോലും സ്വാധീനിച്ചേക്കാം. അതുകൊണ്ട് ഇപ്പോഴത്തെ ചിത്രം വ്യക്തമാണ് , ടി.വി. നരേന്ദ്രൻ മുന്നിലെ സ്ഥാനാർത്ഥി, സൗരഭ് അഗർവാൾ ശക്തമായ സാമ്പത്തിക വിദഗ്ധൻ, അപ്രതീക്ഷിതമായി കറുത്ത കുതിര’യായി പാഞ്ഞടുത്ത ആശിഷ് ചൗഹാൻ . പുതിയ ചെയർമാൻ 2027 ഫെബ്രുവരിക്ക് ശേഷം ചുമതലയേൽക്കും.
Content Highlights: Tata Sons Succession Race: Who Will Lead the Tata Group After N. Chandrasekaran? T. V. Narendran, Saurabh Agrawal and NSE’s Ashish Chauhan Emerge as Key Contenders