പഴയ ഒരു ബോംബ് ഇടയ്ക്കിടെ കയ്യിലിരുന്ന് പൊട്ടിച്ചത് കൊണ്ട് കാര്യമില്ല; വീണ്ടും ചിന്തക്കെതിരെ ജനീഷ്

വയനാട് വിഷയം തിരഞ്ഞെടുപ്പില്‍ എവിടെയൊക്കെ ചര്‍ച്ചയാക്കിയോ അവിടെയെല്ലാം യുഡിഎഫ് വിജയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

പഴയ ഒരു ബോംബ് ഇടയ്ക്കിടെ കയ്യിലിരുന്ന് പൊട്ടിച്ചത് കൊണ്ട് കാര്യമില്ല; വീണ്ടും ചിന്തക്കെതിരെ ജനീഷ്
dot image

തൃശൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിനെതിരെ വീണ്ടും പ്രതികരണവുമായി മന്ത്രി ഒ ജെ ജനീഷ് രംഗത്ത്. താന്‍ ചിന്ത ജെറോമിനെ ആക്ഷേപിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്ന് വിശദീകരിച്ച അദ്ദേഹം ചിന്ത പറഞ്ഞ വിഷയം തെരഞ്ഞെടുപ്പില്‍ കുറെ ചര്‍ച്ച ചെയ്തതാണെന്നും വ്യക്തമാക്കി. എന്നാല്‍ അത്തരം ചര്‍ച്ച ഉണ്ടായിട്ടും ഞങ്ങള്‍ വലിയ വിജയം നേടി. വയനാട് വിഷയം തിരഞ്ഞെടുപ്പില്‍ എവിടെയൊക്കെ ചര്‍ച്ചയാക്കിയോ അവിടെയെല്ലാം യുഡിഎഫ് വിജയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ ഒരു ബോംബ് വീണ്ടും വീണ്ടും ഇടയ്ക്കിടെ കയ്യിലിരുന്ന് പൊട്ടിച്ചത് കൊണ്ട് കാര്യമില്ലെന്നും ആ പറഞ്ഞതിന് അത്രയേ കണക്കാക്കേണ്ടതുള്ളൂ എന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം. വനിതാ പ്രസിഡന്റുമാര്‍ യുവജന, രാഷ്ട്രീയ സംഘടനകളില്‍ വരുന്നത് നല്ലതാണ്. വനിതകളുടെ സാന്നിധ്യം യൂത്ത് കോണ്‍ഗ്രസിനകത്ത് ഉണ്ട്. വനിതകളും നയിക്കാന്‍ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനും നാളെകളില്‍ വനിതാ പ്രസിഡന്റുമാര്‍ വരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിത പ്രസിഡന്റ് ആകുന്നതൊക്കെ കൊള്ളാം പക്ഷേ കേട്ടാല്‍ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത് എന്നായിരുന്നു നേരത്തെ ഒ ജെ ജനീഷ് കുറ്റപ്പെടുത്തിയത്. വനിതാ പ്രസിഡന്റ് എന്ന ഡിവൈഎഫ്‌ഐ തീരുമാനം സ്വാഗതാര്‍ഹം. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ക്ക് മാതൃകയാക്കാവുന്നതാണ്. എന്നാല്‍ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നുമായിരുന്നു ഒ ജെ ജനീഷിന്റെ പ്രതികരണം.

എന്നാല്‍ ഇതിന് മറുപടിയുമായി ചിന്താ ജെറോം രംഗത്ത് വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ കേരള മന്ത്രിസഭയില്‍ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് എന്നായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചിന്ത ജെറോമിന്റെ വിമര്‍ശനം.

താങ്കളുടെ മുന്‍ഗാമിയെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം ജനീഷിനെ പരിഹസിച്ചിരുന്നു. മന്ത്രി എന്ന നിലയില്‍ ലഹരി കച്ചവടക്കാരായ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍മാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിത പൊതുപ്രവര്‍ത്തകരെ സൈബര്‍ ഇടങ്ങളില്‍ അവഹേളിക്കരുതെന്നും കുറിപ്പില്‍ ചിന്താ ജെറോം ആവശ്യപ്പെട്ടിരുന്നു. 'ഞങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തില്‍ പുറകില്‍ നിന്നും ഉയര്‍ന്ന പ്രവര്‍ത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസ്സിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവര്‍ത്തിക്കരുത് എന്ന് പറയാനുമുള്ള ആര്‍ജ്ജവം കാണിച്ചതാണ് സുഹൃത്തെ ഞങ്ങളുടെ രാഷ്ട്രീയമെന്നും' ഒ ജെ ജനീഷിന്റെ വിമര്‍ശനത്തിന് ഫേസ്ബുക്ക് കുറിപ്പിലൂടെ ചിന്ത ജെറോം മറുപടി നല്‍കിയിരുന്നു.

Content Highlights: Minister O J Janish has responded again to DYFI state president Chintha Jerome, clarifying that his remarks were not intended as an insult. He said the issue raised by Chintha had already been widely discussed during the election and also highlighted the importance of women taking leadership roles in youth and political organisations.

dot image
To advertise here,contact us
dot image