'We Want Justice'; മിർച്ചി മാർപ്പുവിന്റെ മരണത്തിൽ പ്രതിഷേധം കടുപ്പിച്ച് കോതമംഗലം എംഎ കോളേജിലെ വിദ്യാർത്ഥികൾ

കോളേജ് ഗേറ്റ് തുറന്ന് നല്‍കാതെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തിയിരിക്കുകയാണ് മാനേജ്‌മെന്റ്

'We Want Justice'; മിർച്ചി മാർപ്പുവിന്റെ മരണത്തിൽ പ്രതിഷേധം കടുപ്പിച്ച് കോതമംഗലം എംഎ കോളേജിലെ വിദ്യാർത്ഥികൾ
dot image

കൊച്ചി: കോതമംഗലം എംഎ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മിര്‍ച്ചി മാര്‍പ്പു ജീവനൊടുക്കിയതില്‍ കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ തടിച്ച് കൂടി ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഗേറ്റിന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി വാന്നി വര്‍ഗീസിന്റെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം സമരം തുടരുമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് പറഞ്ഞ് ഔദ്യോഗികമായ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിന്റെയോ മാനേജ്‌മെന്റിന്റെയോ സീലുകളില്ലാത്ത സര്‍ക്കുലറാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഔദ്യോഗികമായ രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. മിര്‍ച്ചി മാര്‍പ്പുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ മാറ്റി നിര്‍ത്തണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും നടപടിയുണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാമെന്നാണ് മാനേജ്‌മെന്റ് അറിയിക്കുന്നത്. പക്ഷേ പ്രതിനിധികളായി പോകില്ലെന്നും മൊത്തം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് പൊതുവായി കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. മാധ്യമങ്ങളുടെ മുന്നില്‍ മാനേജ്‌മെന്റ് മാപ്പ് പറയണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികളെ പരിഹസിക്കുന്ന രീതിയിലാണ് മാനേജ്‌മെന്റ് ഇടപെടുന്നത്. പണമുള്ളവര്‍ പഠിച്ചാല്‍ മതിയെന്നാണ് അവര്‍ പറയുന്നത്. നമ്മളെ ഗേറ്റിന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. നമ്മള്‍ പഠിക്കുന്ന കോളേജില്‍ പ്രതിഷേധിക്കാന്‍ അവകാശമില്ലേയെന്നും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു.

മിര്‍ച്ചി മാര്‍പ്പു ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണവുമായി സഹപാഠികള്‍ രംഗത്തെത്തിയിരുന്നു. ഇയര്‍ ബാക്ക് ഭയന്നാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റിയില്ലെന്നും ഇതിലുള്ള മനോവിഷമം നേരിട്ടിരുന്നുവെന്നും സഹപാഠികള്‍ ആരോപിച്ചു. 'മിര്‍ച്ചി മാര്‍പ്പു മരിച്ചതിന് ഒറ്റക്കാരണം എംഎ കോളേജാണ്. ഒരു ഒഫീഷ്യല്‍ മെസ്സേജ് പോലും ഇല്ലാതെ ഇവരെ ഒന്നരമാസമായി ക്ലാസില്‍ നിന്നും പുറത്താക്കി. എല്ലാ അറ്റന്‍ഡന്‍സ് ലിസ്റ്റില്‍ നിന്നും പേര് നീക്കി. ഇക്കാര്യം തിരക്കിയപ്പോള്‍ ഇതൊരു ഓട്ടണോമസ് കോളേജാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്. ഇവര്‍ക്കാണെങ്കില്‍ ഭാഷാ പരിമിതിയുമുണ്ട്. ഒറ്റപ്പെട്ട കേസ് ആക്കി മാറ്റാനാണ് കോളേജ് ശ്രമം', സഹപാഠികള്‍ ആരോപിച്ചു. ശനിയാഴ്ചയാണ് എംഎ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അരുണാചല്‍ പ്രദേശ് സ്വദേശി മിര്‍ച്ചി മാര്‍പ്പുവിനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിയായിരുന്നു.

Content Highlights: Students staged a strong protest at Kothamangalam MA College

dot image
To advertise here,contact us
dot image