വയനാട് മണ്ണിടിച്ചില്‍: 'അശ്രദ്ധ കാരണമെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കും'; അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍ അമികസ് ക്യൂറി രഞ്ജിത് തമ്പാന്‍ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

വയനാട് മണ്ണിടിച്ചില്‍: 'അശ്രദ്ധ കാരണമെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കും'; അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍
dot image

കൊച്ചി: കള്ളാടിയില്‍ ഏഴ് പേര്‍ മരിച്ച മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കരാര്‍ കമ്പനിയെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെയും വിമർശിച്ച് അമികസ് ക്യൂറി റിപ്പോര്‍ട്ട്. അശ്രദ്ധ മൂലമുള്ള മരണമെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നാണ് അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. അപകടത്തിലെ ഉദ്യോഗസ്ഥ വീഴ്ചയും അന്വേഷിക്കണമെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചപറ്റിയെന്നും കരാറുകാരായ ദിലിപ് ബില്‍ഡോകിന് മുന്‍പും നിര്‍മ്മാണ വീഴ്ചയുണ്ടായിട്ടുണ്ടെന്നുമാണ് അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹൈക്കോടതിയില്‍ അമികസ് ക്യൂറി രഞ്ജിത് തമ്പാന്‍ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അപകട മുന്നറിയിപ്പുണ്ടായിട്ടും പ്രദേശത്തെ മണ്‍കൂന മാറ്റിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കരാര്‍ കമ്പനിക്കെതിരെ മാത്രമല്ല ഉദ്യോഗസ്ഥ വീഴ്ചയിലും പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് അമികസ് ക്യൂറി നിര്‍ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടെന്നാണ് അമികസ് ക്യൂറി റിപ്പോര്‍ട്ടിലെ വിമര്‍ശനം. അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയെന്നും പരിസ്ഥിതി അനുമതിയുള്ള പദ്ധതിയില്‍ ഇടപെടാതെ ഫയല്‍ മടക്കിയെന്നും പരാമര്‍ശിച്ചിട്ടുണ്ട്.

ദുരന്തസാധ്യതയുള്ള ഏത് നിര്‍മ്മാണവും അതോറിറ്റിക്ക് പരിശോധിക്കാന്‍ അധികാരമുണ്ടെന്നും അമികസ് ക്യൂറി വ്യക്തമാക്കി. ആന്ധ്രയിലെ അനകപ്പള്ളിയില്‍ ദിലീപ് ബില്‍ഡ്കോണ്‍ നിര്‍മ്മിച്ച ഫ്ളൈ ഓവര്‍ തകര്‍ന്നുള്ള അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കമ്പനിയുടെ മുന്‍കാല ചരിത്രം പരിശോധിച്ച് വേണം കരാര്‍ നല്‍കാനെന്നും പരിസ്ഥിതി ലോല പ്രദേശത്ത് കരാര്‍ നല്‍കുമ്പോള്‍ പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരും ദുരന്ത നിവാരണ അതോറിറ്റിയും മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Content Highlights: The Amicus Curiae report submitted in the Kalladi landslide case has criticised the contracting company and the State Disaster Management Authority. The report relates to the landslide that resulted in the deaths of seven people.

dot image
To advertise here,contact us
dot image