'ഹു ഈസ് ഹീ? സലാമിന് വിവരമില്ല'; ഫണ്ട് പിരിവ് ആരോപണത്തില്‍ മറുപടിയുമായി ജി സുധാകരന്‍

പണം പിരിച്ചു നല്‍കിയത് എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റിക്കാണെന്നും പണം പിരിച്ച സോഴ്സുകള്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് സുധാകരന്‍ പ്രതികരിച്ചത്

'ഹു ഈസ് ഹീ? സലാമിന് വിവരമില്ല'; ഫണ്ട് പിരിവ് ആരോപണത്തില്‍ മറുപടിയുമായി ജി സുധാകരന്‍
dot image

ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവ് സംബന്ധിച്ച എച്ച് സലാമിന്റെ ആരോപണത്തിന് മറുപടിയുമായി ജി സുധാകരന്‍ എംഎല്‍എ. പണം പിരിച്ചു നല്‍കിയത് എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണെന്നും പണം പിരിച്ച സോഴ്സുകള്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് സുധാകരന്‍ പ്രതികരിച്ചത്. സലാമിന് വിവരമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പിരിച്ച പണം പാര്‍ട്ടിക്കല്ല, കൊടുക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ്. അത് കൃത്യമായി കൊടുത്തു. കേരള രാഷ്ട്രീയത്തില്‍ സലാമിന് ഒരു സ്ഥാനവുമില്ല. പണ്ട് ജയിച്ചത് താന്‍ കാരണമാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പേരില്‍ സുധാകരന്‍ പാലത്ര കണ്‍സ്ട്രക്ഷന്റെ പക്കല്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു എച്ച് സലാമിന്റെ ആരോപണം. 2021 തെരഞ്ഞെടുപ്പ് കാലത്ത് ജി സുധാകരന്‍ നിരവധി ആളുകളില്‍ നിന്ന് പണം പിരിച്ചെന്നും പിരിച്ച പണം എവിടെ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും എച്ച് സലാം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയുടെയും പേര് പറഞ്ഞാണ് പലരില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചത്. ഇത് വ്യക്തമാക്കിയിട്ട് സുധാകരന്‍ അഴിമതി വിരുദ്ധ പ്രഭാഷണം നടത്തിയാല്‍ മതിയെന്നും എച്ച് സലാം വെല്ലുവിളിച്ചിരുന്നു.

അതേസമയം പൊതിച്ചോറ് വിതരണ വിവാദത്തില്‍ മലക്കം മറിയുന്നതായിരുന്നു ജി സുധാകരന്റെ പുതിയ പ്രതികരണം. മെഡിക്കല്‍ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണത്തിനെതിരെ താന്‍ സംസാരിച്ചിട്ടില്ലെന്നും ഭക്ഷണം മെഡിക്കല്‍ കോളേജുകള്‍ക്ക് പുറത്തു കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല. പ്രസ്താവന വളച്ചൊടിച്ചെന്നും ജി സുധാകരന്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജുകളിലെ ഭക്ഷണ വിതരണം തടയണമെന്നായിരുന്നു കഴിഞ്ഞ ദിവസം ജി സുധാകരന്‍ പറഞ്ഞത്. ഭക്ഷണ വിതരണം നടത്തേണ്ടത് സര്‍ക്കാര്‍ ആണെന്നും പ്രസ്താവന നടത്തിയിരുന്നു. മെഡിക്കല്‍ കോളേജുകളില്‍ ഒരു പാര്‍ട്ടിയേയും കയറ്റരുത്. സംഘടനകള്‍ ഭക്ഷണം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: G Sudhakaran MLA responded to H Salam’s allegations regarding fund collection during the election period, amid a political controversy in Kerala.

dot image
To advertise here,contact us
dot image