'എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നു പോകുന്നത്'; ജി സുധാകരനെതിരെ വി കെ സനോജ്

പൊതിച്ചോര്‍ വിതരണം മഹത്തായ കാര്യം എന്നായിരുന്നു സുധാകരന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ്

'എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നു പോകുന്നത്'; ജി സുധാകരനെതിരെ വി കെ സനോജ്
dot image

ആലപ്പുഴ: മെഡിക്കല്‍ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന ജി സുധാകരന്റെ പരാമര്‍ശത്തില്‍ വിവാദം കനക്കുന്നു. മലക്കം മറിച്ചിലില്‍ ജി സുധാകരന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. പൊതിച്ചോര്‍ വിതരണം മഹത്തായ കാര്യം എന്നായിരുന്നു സുധാകരന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ്. സുധാകരനെതിരെ സോഷ്യല്‍ മീഡിയ പ്രചാരണവുമായി ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിട്ടുണ്ട്. 2020 ല്‍ ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം 1000 ദിവസം പൂര്‍ത്തിയായതിന്റെ പരിപാടി ഉദ്ഘാടനം ചെയ്തത് ജി സുധാകരനായിരുന്നു.

എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നുപോകുന്നത് എന്നാണ് വിഷയത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചിരിക്കുന്നത്. ഡിവൈഎഫ്‌യുടെ ഭക്ഷണവിതരണത്തെ പ്രശംസിച്ച ജി സുധാകരന്റെ പക്ഷം അന്ന് ഇടതുപക്ഷമായിരുന്നു ഇന്ന് അദ്ദേഹം വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി മാറി എന്നും സനോജ് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭക്ഷണം വിതരണം മാത്രമല്ല രക്തദാനവും ഡിവൈഎഫ്ഐ ചെയ്യുന്നുണ്ട്. അതിനിയും തുടരുമെന്നും വി കെ സനോജ് വ്യക്തമാക്കി. നമ്മള്‍ എവിടെയാണോ നില്‍ക്കുന്നത് അവിടുത്തെ നിലപാടുകള്‍ നമ്മിലേക്കുപടരും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് സുധാകരന്റെ മാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം മെഡിക്കല്‍ കോളേജുകളിലെ സൗജന്യഭക്ഷണ വിതരണം തടയണമെന്ന് ജി സുധാകരന്റെ പ്രസംഗത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലും രംഗത്ത് വന്നു. ജി സുധാകരന്‍ സ്വയം അപഹാസ്യനാവുകയാണ്. 2017ല്‍ വണ്ടാനത്തെ പൊതിച്ചോറ് വിതരണം ഉദ്ഘാടനം ചെയ്തത് ജി സുധാകരനാണെന്നും ജയിംസ് ചൂണ്ടിക്കാട്ടി. അന്ന് സൗജന്യ ഭക്ഷണവിതരണത്തെ ജി സുധാകരന്‍ പ്രകീര്‍ത്തിച്ചു. ഭക്ഷണ വിതരണം രാഷ്ട്രീയമല്ല, മനുഷ്യത്വമാണ്. തെരഞ്ഞെടുപ്പുകളില്‍ തോറ്റപ്പോഴും ഭക്ഷണ വിതരണം തുടര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഭക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയുമെന്നും ആശുപത്രികളിലെ രക്തദാനവും നിര്‍ത്തണമെന്ന് ജി സുധാകരന്‍ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

മെഡിക്കല്‍ കോളേജുകളില്‍ ഒരു പാര്‍ട്ടിയേയും കയറ്റരുതെന്നായിരുന്നു ജി സുധാകരന്റെ വിവാദ പരാമര്‍ശം. സംഘടനകള്‍ ഭക്ഷണം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രികളില്‍ ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ജോലിയാണ്. പാര്‍ട്ടികള്‍ അന്നദാനം കൊടുക്കുന്നു എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ചോറും കഞ്ഞിയും കൊടുത്ത് അതിന്റെ പേരില്‍ കൊടി കെട്ടുന്ന പണിയാണ് അവര്‍ നടത്തുന്നതെന്നും ഇതെല്ലാം നീക്കം ചെയ്യണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇത് പാടില്ലെന്ന് താന്‍ അറിയിച്ചിട്ടുണ്ട്. എന്നിട്ടും സേവാഭാരതി ഭക്ഷണം നല്‍കി. ഇതൊന്നും അനുവദിക്കാന്‍ പാടില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.

Content Highlights: V K Sanoj has responded sharply to remarks by G Sudhakaran, stating that some people forget the value of human hunger all too quickly. The exchange has added to the ongoing political debate within Kerala's political landscape.

dot image
To advertise here,contact us
dot image