'സബ്മിഷന് മറുപടി പറഞ്ഞ ശേഷം മുഖ്യമന്ത്രി അങ്ങനെ പറയുന്നുണ്ട്'; പി കെ കുഞ്ഞാലിക്കുട്ടിയെ തള്ളി റെജി ചെറിയാന്‍

മുഖ്യമന്ത്രിയുടെ പരാമര്‍ശം സംബന്ധിച്ച് വേറെ ഒരാള്‍ പറയേണ്ടതില്ലെന്നും റെജി ചെറിയാന്‍ പറഞ്ഞു

'സബ്മിഷന് മറുപടി പറഞ്ഞ ശേഷം മുഖ്യമന്ത്രി അങ്ങനെ പറയുന്നുണ്ട്'; പി കെ കുഞ്ഞാലിക്കുട്ടിയെ തള്ളി റെജി ചെറിയാന്‍
dot image

ആലപ്പുഴ: മൂലം വള്ളംകളി വിവാദത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. സബ്മിഷന് മറുപടി നല്‍കിയ ശേഷം മുഖ്യമന്ത്രി അങ്ങനെ പറയുന്നുണ്ടെന്ന് റെജി ചെറിയാന്‍ പറഞ്ഞു. സംഭാഷണം ഇല്ലെന്ന് പറയാന്‍ കഴിയില്ല. അത് സഭാ രേഖകളില്‍ ഉണ്ടെന്നും റെജി ചെറിയാന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം സംബന്ധിച്ച് വേറെ ഒരാള്‍ പറയേണ്ടതില്ലെന്നും റെജി ചെറിയാന്‍ പറഞ്ഞു. തനിക്ക് അതേപ്പറ്റി നേരിട്ട് ചോദിക്കാം. വേറെ ഒരാളുടെ അഭിപ്രായം കേള്‍ക്കേണ്ട കാര്യമില്ലല്ലോ എന്നും റെജി ചെറിയാന്‍ ചോദിച്ചു. എന്തിന് അങ്ങനെ പറഞ്ഞു എന്നതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. പറഞ്ഞതിന്റെ സാഹചര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിലാണ്. മുഖ്യമന്ത്രിയോട് അതിനെപ്പറ്റി ചോദിക്കാനുള്ള അവകാശം തനിക്കുണ്ട്. ഉച്ചമുതല്‍ എങ്കിലും അവധി കിട്ടുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ നടത്തുന്ന വള്ളംകളിയാണ് അതെന്നും റെജി ചെറിയാന്‍ വ്യക്തമാക്കി.

തന്നോട് നേരത്തേ സംസാരിച്ച കാര്യത്തിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രി പറഞ്ഞതെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. അത് റെജി ചെറിയാന്‍ എംഎല്‍എയ്ക്കുള്ള മറുപടി ആയിരുന്നില്ല. തന്നോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ചോദ്യം വന്നത്. തുടര്‍ന്ന് അതിന് മറുപടി പറഞ്ഞ ശേഷം തന്നോടുള്ള സംസാരം തുടരുകയായിരുന്നുവെന്നും പി കെ കുഞ്ഞിലിക്കുട്ടി പറഞ്ഞു. ഈ വിഷയത്തില്‍ ലോകത്തെപ്പറ്റിക്കാം എന്നും എന്നാല്‍ തന്നെ പറ്റിക്കാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. അതേസമയം തന്നോട് എന്താണ് മുഖ്യമന്ത്രി സംസാരിച്ചിരുന്നത് എന്ന കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമായ മറുപടി നല്‍കിയില്ല.

കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായത്. കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം മൈക്കിലൂടെ പുറത്താകുകയായിരുന്നു. ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നായിരുന്നു റെജി ചെറിയാന്റെ സബ്മിഷന്‍. വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും എന്നായിരുന്നു സതീശന്‍ മറുപടി നല്‍കിയത്. ഇതിന് ശേഷം സീറ്റില്‍ ഇരുന്നശേഷം 'ഒരു കാരണവശാലും കൊടുക്കില്ല' എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ഇതാണ് മൈക്കിലൂടെ പുറത്തുവന്നത്.

പിന്നാലെ വിഷയം സിപിഐഎം ഏറ്റെടുത്തു. വി ഡി സതീശനെ പരിഹസിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തി. ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത എന്നായിരുന്നു കെ യു ജനീഷ് പറഞ്ഞത്. അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പാണെന്നും ജനീഷ് കുമാര്‍ പരിഹസിച്ചിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ മൂലം ജലോത്സവം ഫാന്‍സ് ക്ലബ്ബും രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ജലോത്സവം ഫാന്‍സ് ക്ലബ്ബ് പ്രതിഷേധിച്ചിരുന്നു.

Content Highlights- Reji Cherian dismissed the remarks made by P K Kunhalikutty, stating that the Chief Minister had already clarified the matter after responding to the submission

dot image
To advertise here,contact us
dot image