

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമ്മാണ വേളയിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചും റിലീസിന് ശേഷമുണ്ടായ കടുത്ത സമ്മർദ്ദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നായകൻ പ്രഭാസ്. നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ബാഹുബലി: ദ ടോർച്ച് ബെയറർ' എന്ന പ്രോഗ്രമിലാണ് താരം ചിത്രത്തിന്റെ നാൾവഴികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും വൈകാരികമായി പ്രതികരിച്ചത്. ബാഹുബലിയുടെ നിർമ്മാണം ഒരു യുദ്ധത്തിന് സമാനമായിരുന്നുവെന്നും നിർമ്മാതാക്കൾ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്കാണ് അന്ന് ഏറ്റെടുത്തതെന്നും പ്രഭാസ് ഓർത്തെടുക്കുന്നു.
ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ബാഹുബലി: ദി ബിഗിനിങ്' റിലീസ് ചെയ്ത ആദ്യ ദിനം പുറത്തുവന്ന നെഗറ്റീവ് പ്രതികരണങ്ങളെക്കുറിച്ചും താരം വാചാലനായി. ആദ്യ ദിനത്തിലെ പ്രതികരണങ്ങൾ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്തെങ്കിലും പിഴവ് സംഭവിച്ച് ചിത്രം പരാജയപ്പെട്ടിരുന്നെങ്കിൽ സംവിധായകൻ എസ്.എസ്. രാജമൗലിയും നിർമ്മാതാക്കളായ ശോഭു യാർലഗദ്ദയും പ്രസാദ് ദേവിനേനിയും തെരുവിലിറങ്ങേണ്ടി വരുമായിരുന്നുവെന്നും അവരുടെയെല്ലാവരുടെയും ജീവിതം തന്നെ കീഴ്മേൽ മറിയുമായിരുന്നുവെന്നും പ്രഭാസ് പറഞ്ഞു.

അതേസമയം, ബാഹുബലിയുടെ ചരിത്രവിജയത്തിന് ശേഷമുള്ള കാലഘട്ടം കടുത്ത മാനസിക സമ്മർദ്ദങ്ങൾ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്രയും വലിയൊരു വിജയത്തിന് ശേഷം ഇനി എന്ത് ചെയ്യണം, ഏത് പ്രൊജക്റ്റ് തിരഞ്ഞെടുക്കണം എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് അന്ന് വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ഇതിനൊപ്പം, ജപ്പാനിലെ ആരാധകർക്ക് പ്രഭാസ് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും സ്നേഹമുള്ള പ്രേക്ഷകരാണ് ജപ്പാനിലേതെന്നും, അവർ നൽകിയ വൻ സ്വീകാര്യതയും സ്നേഹവും കാരണം ജപ്പാൻ ഇപ്പോൾ തന്റെ രണ്ടാമത്തെ വീടുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച പ്രതികരണമാണ് 'ബാഹുബലി: ദ ടോർച്ച് ബെയററി'ലെ പ്രഭാസിന്റെ ഈ വെളിപ്പെടുത്തലുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: Prabhas has opened up about the enormous stakes involved in making Baahubali, recalling that the film's failure could have had devastating consequences for director S.S. Rajamouli and the producers. The actor said everyone involved took a huge gamble, making the franchise's historic success even more remarkable.