'മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന നയം വേണ്ട'; വീര്യം കുറഞ്ഞ മദ്യത്തില്‍ കടുപ്പിക്കാന്‍ മുസ്‌ലിം ലീഗ്

നികുതി കുറച്ച ബജറ്റ് നിര്‍ദേശം നടപ്പിലാക്കരുതെന്ന് യുഡിഎഫ് യോഗത്തില്‍ നിലപാടെടുക്കും

'മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന നയം വേണ്ട'; വീര്യം കുറഞ്ഞ മദ്യത്തില്‍ കടുപ്പിക്കാന്‍ മുസ്‌ലിം ലീഗ്
dot image

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കിയ തീരുമാനത്തില്‍ നിലപാട് കടുപ്പിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. നികുതി കുറച്ച ബജറ്റ് നിര്‍ദേശം നടപ്പിലാക്കരുതെന്ന് യുഡിഎഫ് യോഗത്തില്‍ നിലപാടെടുക്കും. മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയവും സര്‍ക്കാര്‍ എടുക്കരുതെന്ന് വാദിക്കാനും നേതാക്കള്‍ക്കിടയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ലീഗുമായി നടന്നിട്ടില്ല. പ്രധാനപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ലീഗ് കൂടി അറിയണമെന്ന ആവശ്യം ഉന്നയിക്കാനും ചര്‍ച്ചയില്‍ തീരുമാനമുണ്ട്.

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിച്ച ഫയലിന്റെ 'ശരവേഗത' യില്‍ ദുരൂഹത ആരോപണം ഉയരുകയാണ്. മൂന്നര വര്‍ഷത്തിലേറെയായി എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് തീരുമാനമാകാതെ കിടന്ന ഫയല്‍ എന്തിന് ഇത്ര ധൃതി പിടിച്ച് തീരുമാനം ആക്കി എന്ന സംശയത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എന്തിനാണ് ഇത്ര തിരക്ക് കാണിച്ചതെന്നാണ് നേതാക്കള്‍ ചോദിക്കുന്നത്.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപെട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പാര്‍ട്ടിയില്‍ ധാരണയായതിന് ശേഷം യുഡിഎഫില്‍ ചര്‍ച്ച മതിയെന്നും നിര്‍ദേശമുണ്ട്. മദ്യ നയം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറവിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പാര്‍ട്ടിയെ ഇരുട്ടില്‍ നിര്‍ത്തരുതെന്നാണ് ഇവര്‍ പറയുന്നത്.

വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് ആണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. നികുതി കുറയ്ക്കുമെന്ന് അന്ന് പറഞ്ഞിരുന്നെന്നും എം വി ഗോവിന്ദന്‍ എക്സൈസ് മന്ത്രി ആയിരുന്ന സമയത്ത് തന്നെ നീക്കം നടത്തിയിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു. നിയമസഭാ രേഖകള്‍ ഉദ്ധരിച്ചായിരുന്നു വി ഡി സതീശന്റെ മറുപടി. വിദേശമദ്യ നയത്തില്‍ അമെന്‍ഡ്മെന്റ് വരുത്തി. ശരവേഗത്തില്‍ ഫയല്‍ നീങ്ങി എന്ന് പറയുന്നു. ടാക്സ് തീരുമാനിച്ചത് ബജറ്റിന്റെ തലേദിവസമാണ്. രാത്രി ഒരു മണിക്കാണ് ബജറ്റുമായി ബന്ധപ്പെട്ട ഭാഗം അച്ചടിച്ചത്. ടാക്സിന്റെ കാര്യത്തില്‍ ഫയല്‍ വേഗത്തില്‍ തന്നെയാണ് പോകേണ്ടത്. മദ്യനയം തീരുമാനിക്കുന്നത് യുഡിഎഫ് സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Content Highlights: Muslim League Set to Harden Stand Against Tax Relief for Low-Alcohol Liquor

dot image
To advertise here,contact us
dot image