'ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം': പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

കുറ്റാരോപിതരെ സംരക്ഷിക്കാന്‍ ശ്വേതാ മേനോനെ ചിലര്‍ മനപ്പൂര്‍വ്വം വേട്ടയാടിയെന്നും തമിഴ് വനിതാ സംഘടനാ കൂട്ടായ്മ

'ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം': പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍
dot image

ന്യൂഡല്‍ഹി: താരസംഘടനയായ 'അമ്മ'യിലെ രാജിയില്‍ ശ്വേത മേനോന് പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍. ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം ആയിരുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ സിനിമാ പ്രൊഫഷണല്‍ കളക്ടീവ് പ്രതികരിച്ചു. കുറ്റാരോപിതരെ സംരക്ഷിക്കാന്‍ ശ്വേതാ മേനോനെ ചിലര്‍ മനപ്പൂര്‍വ്വം വേട്ടയാടിയെന്നും തമിഴ് വനിതാ സംഘടന കൂട്ടായ്മയുടെ പ്രസ്താവനയിലുണ്ട്.

ശ്വേതയ്ക്ക് പിന്തുണയുമായി തെലുങ്ക് താരങ്ങളും രംഗത്തെത്തി. ഒരു സ്ത്രീ താരത്തെ തകര്‍ക്കാനുള്ള യഥാര്‍ത്ഥ ശ്രമത്തിന്റെ ഉദാഹരണമാണ് കേരളത്തില്‍ നടന്നതെന്നാണ് വോയ്‌സ് ഓഫ് വിമന്‍ പ്രതികരിച്ചത്. തെലുങ്ക് വനിതാ സിനിമാ കൂട്ടായ്മയാണ് വോയിസ് ഓഫ് വിമന്‍. സമാന സാഹചര്യങ്ങള്‍ തെലുങ്ക് സിനിമയിലും ഉണ്ടെന്നും വോയിസ് ഓഫ് വിമന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇന്നലെ നടന്ന യോഗത്തിന് പിന്നാലെയായിരുന്നു അമ്മ സംഘടനാ പ്രസിഡന്റ് ആയിരുന്ന ശ്വേത മേനോന്‍ അടക്കം ഭരണസമിതി രാജിവെച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്. ഇതോടെ ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രമേഷ് പിഷാരടിയാണ് കണ്‍വീനര്‍. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍.

നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടന്‍ ജഗദീഷാണ് അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

Content Highlights: Tamil and Telugu women artists' associations have come forward in support of actress Swetha Menon, expressing solidarity and backing amid the ongoing controversy

dot image
To advertise here,contact us
dot image