

എറണാകുളം: സംസ്ഥാന വഖഫ് ബോര്‍ഡിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. മുനമ്പം തര്‍ക്ക ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതില്‍ വിശദീകരണം തേടിയാണ് നോട്ടീസ്. അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഉമീദ് പോര്‍ട്ടലില്‍ നിന്ന് തര്‍ക്ക ഭൂമി നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര വഖഫ് മന്ത്രി കിരണ്‍ റിജിജുവിന് കത്ത് നല്‍കിയിരുന്നു.
മുനമ്പത്തെ തര്‍ക്ക ഭൂമി നിയമവിരുദ്ധമായാണ് ഉമീദ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതോടെ പോര്‍ട്ടിലില്‍ നിന്നും ഭൂമി നീക്കം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നു. ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് വഖഫ് ഭൂമിയായി അംഗീകരിക്കേണ്ടി വരികയും അവിടെയുള്ളവര്‍ക്ക് ഭൂമി വിട്ടു പോകേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്യും. ഇതോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്ര മന്ത്രിക്ക് കത്തുനല്‍കിയത്. ഈ പരാതി പരിഗണിച്ചുകൊണ്ടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമവിരുദ്ധമായാണോ നിയമപരമായാണോ മുനമ്പത്തെ തര്‍ക്കഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് സംസ്ഥാന വഖഫ് ബോര്‍ഡിനോട് കേന്ദ്രം ചോദിച്ചിരിക്കുന്നത്. വരുന്ന ബോര്‍ഡ് യോഗത്തിന് ശേഷം മറുപടി നല്‍കുമെന്ന അനൗദ്യോഗിക മറുപടിയാണ് കേന്ദ്രത്തിന് ലഭിച്ചിരിക്കുന്നത്.
സാധാരണ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോല്‍ തര്‍ക്ക ഭൂമിയാണെങ്കില്‍ അത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടോ, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ, ആക്ഷേപമുള്ളവരുടെ അഭിപ്രായം ആരാഞ്ഞോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് നല്‍കേണ്ടതുണ്ട്. നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നില്‍ക്കേയാണ് രജിസ്ട്രേഷൻ നടന്നിരിക്കുന്നത്. തര്‍ക്കം നിലനിൽക്കുന്നുണ്ടെങ്കിലും സ്വാഭാവിക നടപടി ക്രമമമെന്ന നിലയിലാണ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതെന്നായിരുന്നു നേരത്തെ വഖഫ് ബോര്‍ഡ് നല്‍കിയിരുന്ന മറുപടി. കടലെടുത്ത് പോയെന്ന് പറയപ്പെടുന്ന ഭൂമി കൂടി ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
Content Highlights: The Central Government has served a notice to the Waqf Board over the registration of Munambam land on the UMEED portal