

കോട്ടയം: എംജി സര്‍വകലാശാലയില്‍ പിടിമുറുക്കി ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ. ചാന്‍സലര്‍ കൂടിയായ രാജേന്ദ്ര ആര്‍ലേക്കര്‍ സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് ബിജെപി- ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെയാണ്. 30 അംഗ സെനറ്റില്‍ 19 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ പുറത്തിറക്കിയത്. ഇതില്‍ എല്ലാവരും സംഘപരിവാര്‍ പശ്ചാത്തലമുള്ളവരാണ്. നേരത്തെ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടും വിവാദമുണ്ടായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പ്രമീള ദേവി, ബിജെപി അഭിഭാഷക സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശങ്കരരാമന്‍, എബിവിപി പ്രവര്‍ത്തക എസ് മേഘ തുടങ്ങിയവരെയാണ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപി അധ്യാപക സംഘടനാ നേതാക്കളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി. പരസ്യ പ്രതിഷേധത്തിനുള്ള നീക്കത്തിലാണ് എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകള്‍. നടപടിക്കെതിരെ വിമർശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെതിരെയായിരുന്നു സഞ്ജീവിന്റെ വിമര്‍ശനം. റോജി എം ജോണ്‍ പഴയ എംഎല്‍എ മാത്രമല്ലെന്നും സര്‍വകലാശാലയുടെ പ്രോ ചാന്‍സിലര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. പ്രോ ചാന്‍സിലര്‍ അറിയാതെയാണോ വിസിയും സെനറ്റും നിയമിക്കപ്പെടുന്നതെന്ന് പി എസ് സഞ്ജീവ് ചോദിച്ചു. അങ്ങനെയാണെങ്കില്‍ ആ കസേരയില്‍ ഇരിക്കാന്‍ മന്ത്രി അര്‍ഹനല്ല. സെനറ്റില്‍ വന്നവര്‍ ബഹുഭൂരിപക്ഷവും സംഘപരിവാറുമായി ബന്ധപ്പെട്ടവര്‍. പോളിസി കാര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ഒന്നാണോ. മന്ത്രി ഇരിക്കുന്ന സീറ്റിനോട് ബഹുമാനം കാണിക്കണം.വി സി പാനല്‍ എന്തുകൊണ്ട് നല്‍കിയില്ല എന്ന് വിശദീകരിക്കണം. കഴിഞ്ഞ 10 വര്‍ഷമായി സംഭവിക്കാത്തത് കോണ്‍ഗ്രസ് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്നുവെന്നും പി എസ് സഞ്ജീവ് പറഞ്ഞു.
Content Highlights: The nomination of BJP RSS members to the MG University Senate by Rajendra Arlekar has triggered political controversy