

ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കെ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. സിപിഐക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ലെന്ന് അവര്‍ പറഞ്ഞു. തോല്‍വിയില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. പുതിയ സാഹചര്യത്തില്‍ ഉപനേതൃ സ്ഥാനം സിപിഐക്ക് നല്‍കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നും
അക്കമിട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന് ബോധ്യപ്പെടുത്താന്‍ ഈ സ്ഥാനം സിപിഐക്ക് വേണമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. ഇത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6-ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിൽ
പങ്കെടുക്കുമെന്നും അവർ പറഞ്ഞു. ദേശീയ മഹിളാ ഫെഡറേഷനെ പ്രതിനിധീകരിച്ച് പങ്കെടുക്കുമോ എന്നത് ഇന്ന് യോഗം ചേർന്ന് തീരുമാനിക്കും. സിജെപി രജിസ്റ്റേർഡ് പാർട്ടി അല്ല. പക്ഷേ സിജെപി ഉയർത്തിയ വിഷയങ്ങൾ സിപിഐ മുന്നോട്ട് വെച്ച വിഷയങ്ങൾ തന്നെയാണെന്നും ആനി രാജ വ്യക്തമാക്കി.
ജൂൺ 8-ന് ന്യൂഡൽഹിയിൽ ചേരുന്ന 'ഇൻഡ്യ' മുന്നണിയുടെ നിർണായക യോഗം സംബന്ധിച്ച അതൃപ്തിയും ആനി രാജ പരസ്യമാക്കി.
സഖ്യം പേരിന് മാത്രം പോരെന്ന് പറഞ്ഞ ആനി രാജ യോഗത്തിന് പോകണമോ എന്നതിൽ ഇന്ന് തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.
ജനങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിൽ പ്രവർത്തിക്കാൻ ഇൻഡ്യ സഖ്യത്തിന് കഴിഞ്ഞിട്ടില്ല. സഖ്യത്തിന്റെ പ്രവർത്തനത്തിൽ ജനങ്ങൾ നിരാശയിലാണെന്നും ആനി രാജ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് അര്‍ഹതപ്പെട്ടതാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തില്‍ തെറ്റില്ലെന്നും സംസ്ഥാനതലത്തില്‍ കൂടിയാലോചനകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡ്യ സഖ്യയോഗത്തില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കുമെന്നും സിപിഐ ആരുടെയും ഉപവിഭാഗമല്ലെന്നും ഡി രാജ വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തിനിടെ നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതോടെ സിപിഐയെ അനുനയിപ്പിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
Content Highlights: CPI leader Annie Raja has reacted to the ongoing dispute over the appointment of the Opposition Deputy Leader