

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ പരാതി നല്‍കി അന്‍സിബ ഹസന്‍. തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തിനും, സ്ത്രീ എന്ന നിലയില്‍ അപമാനിച്ചതിനും, വര്‍ഗീയ അധിക്ഷേപങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെയുമാണ് പരാതി. ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോർട്ടർ ടിവിയിലൂടെയാണ് അന്‍സിബ രംഗത്തെത്തിയത്. തുടർച്ചയായി ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ടിനി ടോമിന്റെ ഡ്രൈവറെ ഉള്‍പ്പടെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചുവെന്നടക്കം വ്യജ പ്രചാരണങ്ങള്‍ നടത്തിയെന്നും അന്‍സിബ പറഞ്ഞിരുന്നു. ഇത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നടക്കം അന്‍സിബയുടെ പരാതിയില്‍ പരാമര്‍ശമുണ്ട്.
ടിനി ടോം സാമൂഹിക വിപത്താണെന്നും നടന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അന്‍സിബ പ്രതികരിച്ചിരുന്നു. വ്യക്തിവൈര്യാഗ്യം തീര്‍ക്കാന്‍ ജിഹാദി എന്ന് മുദ്രകുത്താന്‍ ശ്രമിച്ചെന്നും അന്‍സിബ പറഞ്ഞു. നീതി ലഭിക്കാത്ത അമ്മ സംഘടനയുടെ കമ്മിറ്റിക്ക് മുന്നില്‍ പോകില്ലെന്നും നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐ രേഷ്മയ്‌ക്കെതിരെയും മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ അന്‍സിബ പറഞ്ഞിരുന്നു.
അന്‍സിബയുടെ ആരോപണങ്ങളില്‍ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കാം എന്നായിരുന്നു ടിനി ടോം നേരത്തെ പ്രതികരിച്ചത്. കൊച്ചി കറുകപ്പിള്ളിയില്‍ സ്വകാര്യ ചടങ്ങിനെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോട് ടിനി ടോം പ്രതികരിച്ചത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്തുവാനും ടിനി തയ്യാറായില്ല.
Content Highlights: Actress Ansiba has lodged a complaint against actor Tini Tom alleging continuous cyber attack