'MLAമാരുടെ രാജാവാകാൻ ശ്രമിക്കേണ്ട, വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം പറയും'; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

മണ്ണ് കൊണ്ടു പോയത് എങ്ങോട്ടാണെന്ന് ഭരിച്ചവര്‍ക്കാണ് അറിയാവുന്നതെന്നും താന്‍ അവിടെ പോയത് മണ്ണുവാരി കൊണ്ട് പോകാന്‍ അല്ലെന്നും റെജി ചെറിയാന്‍

'MLAമാരുടെ രാജാവാകാൻ ശ്രമിക്കേണ്ട, വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം പറയും'; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ
dot image

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. ജി സുധാകരന്‍ മന്ത്രി ആയിരുന്ന കാലത്താണ് തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ കൊണ്ടുപോയതെന്ന് റെജി ചെറിയാന്‍ ആരോപിച്ചു. മണ്ണ് കൊണ്ടു പോയത് എങ്ങോട്ടാണെന്ന് ഭരിച്ചവര്‍ക്കാണ് അറിയാവുന്നതെന്നും താന്‍ അവിടെ പോയത് മണ്ണുവാരി കൊണ്ട് പോകാന്‍ അല്ലെന്നും റെജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'തോട്ടപ്പള്ളി പൊഴി തുറന്നു കിടക്കുകയാണോ എന്ന് അറിയാന്‍ ആണ് പോയത്. അതിനുള്ള അവകാശം കുട്ടനാട് എംഎല്‍എയ്ക്ക് ഉണ്ട്. നാലും അഞ്ചും പെന്‍ഷനും വാങ്ങി കറങ്ങി നടക്കുന്ന ആള് അല്ല ഞാന്‍. ഇവിടെ കള്ളുകുടിക്കാന്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ആ പാര്‍ട്ടിക്ക് അതിന്റെ പ്രയോജനം ഉണ്ടായിക്കാണും', റെജി ചെറിയാന്‍ പറഞ്ഞു.

എംഎല്‍എമാരുടെ രാജാവാകാന്‍ ശ്രമിക്കേണ്ടെന്നും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കിയ പാര്‍ട്ടിയില്‍ നിന്നും വിട്ടു പോകുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പരിഹസിച്ചു. ജി സുധാകരന്‍ രാജാവ് ആണ് എന്നാണ് കരുതുന്നതെന്നും അദ്ദേഹം ഇപ്പോള്‍ യുഡിഎഫില്‍ ആണ് എന്നത് മനസ്സിലാക്കിയിട്ടില്ലെന്നും റെജി ചെറിയാന്‍ പറഞ്ഞു. തങ്ങളുടെയൊക്കെ വോട്ട് മേടിച്ചാണ് പുള്ളി ജയിച്ചതെന്നും വ്യക്തിപരമായി പറഞ്ഞാല്‍ അതിനപ്പുറം താന്‍ പറയുമെന്നും റെജി ചെറിയാന്‍ പറഞ്ഞു.

തന്റെ മണ്ഡലത്തില്‍ മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശനം നടത്തിയ റെജി ചെറിയാനെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. തന്നെ അറിയിക്കാതെ റെജി ചെറിയാന്‍ തോട്ടപ്പള്ളി പൊഴിയും സ്പില്‍വേയും സന്ദര്‍ശിച്ചുവെന്നും സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും ജി സുധാകരന്‍ പറഞ്ഞു.

റെജി ചെറിയാനെതിരെ താന്‍ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ ശിക്ഷിക്കപ്പെടുമെന്നും ആദ്യമായി എംഎല്‍എ ആയ ഒരാള്‍ മറ്റൊരു എംഎല്‍എയ്ക്ക് മേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും ജി സുധാകരന്‍ വ്യക്തമാക്കി. നാലഞ്ച് പാര്‍ട്ടി മാറിവന്ന ആള്‍ ഞാനറിയാതെ തോട്ടപ്പള്ളിയില്‍ സന്ദര്‍ശനം നടത്തി. ജലസേചന വകുപ്പ് മന്ത്രിയുടെ ആളാണ് അദ്ദേഹമെന്നും തകര്‍ന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടര്‍ നന്നാക്കാന്‍ പറയാന്‍ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.

റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള ബാര്‍ ഹോട്ടലിനെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. താന്‍ അവിടെ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് തന്നോട് സ്‌നേഹം കാണില്ലെന്നും അവിടെ സ്ഥിരമായി വെള്ളമടിക്കാന്‍ പോകുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ ആരൊക്കെയാണെന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. നാലഞ്ചു പാര്‍ട്ടി മാറിവന്ന ആള്‍ ഞാനറിയാതെ തോട്ടപ്പള്ളിയില്‍ സന്ദര്‍ശനം നടത്തി. ജലസേചന വകുപ്പ് മന്ത്രിയുടെ ആളാണ് അദ്ദേഹം. തകര്‍ന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടര്‍ നന്നാക്കാന്‍ പറയാന്‍ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.

Content Highlights: Kuttanad MLA responds to G Sudhakaran's allegations

dot image
To advertise here,contact us
dot image