'ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയന്‍': എം സ്വരാജ്

ഇ ഡിക്കോ ഇ ഡിയെ പറഞ്ഞ് വിട്ടവര്‍ക്കോ പിണറായി വിജയന്റെ രോമത്തില്‍ പോലും തൊടാന്‍ കഴിയില്ലെന്നും സ്വരാജ് പറഞ്ഞു

'ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയന്‍': എം സ്വരാജ്
dot image

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ രണ്ട് വീടുകളില്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) നടത്തിയ റെയ്ഡില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എം സ്വരാജ്. ഇ ഡി, സിബിഐ എന്നെല്ലാം കേട്ടാല്‍ മുട്ടിലിഴഞ്ഞ് സംഘപരിവാറിന് പാദസേവ ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളല്ല ഇടതുപക്ഷമെന്ന് എം സ്വരാജ് പറഞ്ഞു. ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയനെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ഡിക്കോ ഇ ഡിയെ പറഞ്ഞ് വിട്ടവര്‍ക്കോ പിണറായി വിജയന്റെ രോമത്തില്‍ പോലും തൊടാന്‍ കഴിയില്ലെന്നും ഈ കേസില്‍ മാധ്യമങ്ങള്‍ അടക്കം മറുപടി പറയണമെന്നും സ്വരാജ് പറഞ്ഞു.

'ഇ ഡി എന്നും സിബിഐ എന്നും കേട്ടാല്‍ വാലും ചുരുട്ടി വരുന്ന കോണ്‍ഗ്രസുകാരെയേ നരേന്ദ്രമോദിയ്ക്കറിയൂ. ഹിമന്ത ബിശ്വ ശര്‍മ, സുവേന്ദു അധികാരി അങ്ങനെ എത്രയോ നേതാക്കള്‍ ഉദാഹരണമായുണ്ട്. അവസാന ശ്വാസം വരെ പൊരുതി നില്‍ക്കുന്ന ഇടതുപക്ഷത്തെ മോദിയ്ക്ക് പരിചയമില്ല. കോണ്‍ഗ്രസിന്റെ മുഖം ആയിരുന്നവര്‍ അഴിമതിക്കേസുകളില്‍ പ്രതിയായി. ബിജെപിയുടെ മുന്നില്‍ മുട്ടുമടക്കി അവരുടെ പാളയത്തിലെത്തി. വീണ മുഖ്യമന്ത്രിയുടെ മകളാണ് എന്ന കാരണത്താല്‍ മാത്രം മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇഡിയ്‌ക്കോ ഇ ഡിയെ പറഞ്ഞുവിട്ടവര്‍ക്കോ പിണറായി വിജയന്റെ രോമത്തില്‍ പോലും തൊടാന്‍ കഴിയില്ല' എം സ്വരാജ് പറഞ്ഞു.

തെറ്റായ പണം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിക്കുന്നത് രാജ്യ ചരിത്രത്തില്‍ കേട്ടിട്ടുണ്ടോ എന്നും സ്വരാജ് ചോദിച്ചു. 'ജിഎസ്ടി അടച്ചില്ലെന്ന് ആരോപിച്ചു. ജിഎസ്ടി, ഐജിഎസ്ടി ഉള്‍പ്പെടെ എല്ലാ നികുതിയും അടച്ചതിന്റെ രേഖകളും പുറത്തുവന്നു. ഈ കേസില്‍ മാധ്യമങ്ങള്‍ അടക്കം മറുപടി പറയണം. കളളപ്പണം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ ആകെ കണ്ടെത്തിയത് ബാങ്ക് പാസ്ബുക്കാണ്. ബാങ്ക് പാസ്ബുക്ക് രഹസ്യരേഖയാണോ? ഒടുക്കം ഒരു പുല്ലും കണ്ടെത്തിയില്ലെന്ന് എഴുതി ഒപ്പിട്ട് കൊടുക്കേണ്ടിവന്നു ഇ ഡിയ്ക്ക്. ഇ ഡിയെ ആക്രമിച്ചു എന്നാണ് ഒരു മാധ്യമം എഴുതിയത്. ഇ ഡിയെ ആരും ആക്രമിച്ചിട്ടില്ല. അക്രമം ഇങ്ങനെയൊന്നുമല്ല. വാഹനത്തിന്റെ ചില്ല് പൊട്ടിയ സംഭവം തിരുവനന്തപുരത്താണ്. അതിനെയൊന്നും സ്വാഗതം ചെയ്യുന്നില്ല. നിയന്ത്രിക്കാനാകാത്ത ചെറിയ പ്രതിഷേധമാണ് ഉണ്ടായത്' സ്വരാജ് പറഞ്ഞു. സിഎംആര്‍എല്ലില്‍ നിന്ന് നേരിട്ട് പണം വാങ്ങിയവര്‍ യുഡിഎഫ് മന്ത്രിസഭയില്‍ ഇല്ലേയെന്നും എന്തേ അന്വേഷണം നടക്കാത്തത് എന്നും സ്വരാജ് ചോദിച്ചു.

Content Highlights: 'Pinarayi Vijayan is not someone who will cower in front of the ED': M Swaraj on ed raid

dot image
To advertise here,contact us
dot image