

തിരുവനന്തപുരം: പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ പ്രസ്താവനയ്ക്കെതിരെ എഐഎസ്എഫ്. പിഎം ശ്രീ പദ്ധതി അടഞ്ഞ അധ്യായമെന്ന് പറഞ്ഞാണ് എഐഎസ്എഫ് രംഗത്തെത്തിയിരിക്കുന്നത്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് വ്യക്തമാക്കി. പിഎം ശ്രീയിൽ വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് സംശയകരമെന്നും എഐഎസ്എഫ് ആരോപിച്ചു. മന്ത്രിയുടെ മയപ്പെടുത്തിയ സമീപനം അംഗീകരിക്കാനാവില്ലെന്നും പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്നും എഐഎസ്എഫ് പറഞ്ഞു.
പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞിരുന്നു. വിഷയം യുഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് മന്ത്രി പറഞ്ഞത്. വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞിരുന്നു. 'പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിട്ടിട്ടുണ്ട്. നടപ്പിലാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ചെല്ലാം റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വവുമായി സംസാരിച്ച് നിലപാട് പറയും', എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞത്.
ബംഗാളില്‍ പുതുതായി അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരാണ് ഒടുവില്‍ പി എം ശ്രീയില്‍ ഒപ്പുവെച്ചത്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകില്ലെന്നായിരുന്നു മമത ബാനര്‍ജി സര്‍ക്കാരിന്റെ തീരുമാനം. എന്നാൽ സുവേന്ദു അധികാരി അധികാരത്തിലെത്തിയതോടെ പദ്ധതിയിൽ ഒപ്പുവെയ്ക്കുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ സര്‍ക്കാരുകള്‍ അധികാരമേറ്റ സാഹചര്യത്തില്‍ പിഎം ശ്രീ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിത ശ്രമം തുടരുകയാണ്. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചിരുന്നു.
Content Highlights: AISF has strongly reacted against Education Minister N. Shamsuddeen’s statement regarding the PM SHRI scheme, where he said the decision will be taken after discussions.