

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയ വി ഡി സതീശൻ സർക്കാരിനെതിരെ സിപിഐഎം നേതാവ് ഇ പി ജയരാജൻ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണെന്നാണ് ഇ പി ജയരാജൻ്റെ പ്രതികരണം. കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകേണ്ട പദ്ധതിയാണ് കെ-റെയിലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇ പി ജയരാജൻ്റെ പ്രതികരണം.
കേരളത്തിന്റെ മുഖ്യമന്ത്രി നാഷണൽ ഹൈവേ 66 ഉം ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയും മെട്രോ പദ്ധതിയുമൊന്നും ഉപേക്ഷിക്കരുതെന്നും ജയരാജൻ പറഞ്ഞു. വിഴിഞ്ഞം പോർട്ടും അവസാനിപ്പിക്കരുത്. ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പിന്നോട്ട് നയിക്കാനേ ഉപകരിക്കൂ. പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ യു- ടേൺ അടിക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlights: CPI(M) leader EP Jayarajan opposes VD Satheesan government's cancellation of Silver Line project