

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കി ഹൈക്കമാന്‍ഡ് തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രമേശ് ചെന്നിത്തലയെ പോലുള്ളവർ കാബിനറ്റിൽ ഉണ്ടാകണമെന്നും അദ്ദേഹം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഹിതകരമല്ലാത്ത തീരുമാനങ്ങൾ വന്ന സന്ദർഭത്തിൽ പോലും പാർട്ടിയുടെ നയങ്ങൾക്ക് അനുസരിച്ച് എല്ലാകാലത്തും പ്രവർത്തിച്ചയാളാണ് അദ്ദേഹമെന്നും കെ മുരളീധരൻ പറഞ്ഞു.
അദ്ദേഹം ഒരിക്കലും ഒരു വിമത പ്രവർത്തനത്തിന് നേതൃത്വം നൽകിയില്ലയെന്നും ഈ മന്ത്രിസഭയിൽ കരുത്തായി അദ്ദേഹം നിലകൊള്ളുമെന്നാണ് എൻ്റെ പ്രതീക്ഷയെന്നും മുരളീധരൻ വ്യക്തമാക്കി. രമേശ് പോകുന്നത് ഗുരുവായൂരിലേക്ക് ആണെന്നും ഞാനും നാളെ ഗുരുവായൂരിലേക്ക് പോകുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.
കുറേ കടമ്പകൾ കടന്നാണ് ഹൈക്കമാൻഡ് തീരുമാനം എടുത്തതെന്നും എല്ലാവരെയും ചേർത്ത് മുന്നോട്ട് പോകാൻ വി ഡി സതീശന് സാധിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. പാർട്ടിയിൽ ഒരു വികാരം ഉണ്ടായിരുന്നു. എന്നാൽ ജനവികാരം മറിച്ചായിരുന്നുവെന്നും ജനവികാരം കാണാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ലയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഘടകകക്ഷികളുടെയും വികാരം ഉൾക്കൊണ്ടുകൊണ്ടാണ് തീരുമാനം. പ്രഖ്യാപനത്തിന് ശേഷമുള്ള കെ സി വേണുഗോപാലിന്റെ പ്രതികരണം മാതൃകാപരം. വിവാദങ്ങൾക്ക് വിടപറയണമെന്നും അദ്ദേഹം വ്യക്തമാക്കി. സീനിയോറിറ്റി നോക്കിയല്ല തീരുമാനം എടുക്കുക. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല പരസ്യമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നിലപാട് എന്ന പേരിൽ പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ദൗർഭാഗ്യകരമാണെന്നും പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
Content Highlight : Senior Congress leader K Muraleedharan reacted after the party high command reportedly decided to appoint V D Satheesan as Chief Minister.