

കോട്ടയം: നിയുക്ത മുഖ്യമന്ത്രിയായി മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തെരഞ്ഞെടുത്തതില്‍ അമര്‍ഷവുമായി എന്‍എന്‍എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കീഴ് വഴക്കങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ തീരുമാനമെടുക്കാന്‍ ആയിരുന്നെങ്കില്‍ ജനങ്ങളെ ഇത്രത്തോളം കഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് കീഴടങ്ങിയെന്ന് സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
'ഭരണാധിപത്യ ധ്വംസനമാണ് നടന്നത്. കീഴ്‌വഴക്കങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. ഈ തീരുമാനമെടുക്കാന്‍ ആയിരുന്നെങ്കില്‍ ജനങ്ങളെ ഇത്രത്തോളം കഷ്ടപ്പെടുത്തേണ്ട കാര്യമില്ല. ഒരു മാനദണ്ഡവും സ്വീകരിച്ചില്ല. ജനാധിപത്യ രീതി പാലിച്ചില്ല. ലീഗ് ഭരണത്തില്‍ പിടിമുറുക്കും. സാദിഖലി തങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം. ഞങ്ങളുടെ അഭിപ്രായം അതല്ല', ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ജങ്ങളുടെ അഭിപ്രായം ആര് കൗണ്ട് ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു. സാമൂഹ്യ നീതി നടപ്പാക്കുമെന്നതിന് സാധ്യത കുറവാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ലീഗിന് വര്‍ഗീയത എന്ന് പറയുമ്പോള്‍ തന്നെ അമര്‍ഷമാണെന്നും എന്നാല്‍ കാണിക്കുന്നതെല്ലാം ഇതാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഫലം വന്ന് പത്താം ദിവസമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. പ്രിയങ്കയും കെ സി വേണുഗോപാലുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്നിക് എന്നിവരും ജയ്റാം രമേശുമായായിരുന്നു ഖര്‍ഗെയുടെ കൂടിക്കാഴ്ച. ഇതിന് ശേഷമായിരുന്നു മാധ്യമങ്ങളെ കാണുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത്. ഇതിനിടെ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.
Content Highlights: G Sukumaran Nair against Congress on decide VD Satheesan as Chief Minister