

കോട്ടയം: തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചിലരൊക്കെ അവരുടെ മിടുക്ക് കൊണ്ടുള്ള വിജയമാണെന്ന് അവകാശപ്പെടുന്നുണ്ടെന്നും എന്നാല്‍ ജനം പൊറുതിമുട്ടി മാറ്റം വരാന്‍ ചെയ്ത വോട്ടാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസിനും യുഡിഎഫിനും ആ വോട്ട് പ്രതിഫലിച്ചെന്നും ഉറച്ച കോട്ടകളില്‍ ആളുകള്‍ തിരിഞ്ഞു വോട്ട് ചെയ്‌തെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണവിരുദ്ധ വികാരമല്ലെന്നും രാഷ്ട്രീയമായ ആഭ്യന്തര പ്രശ്‌നമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 'മുഖ്യമന്ത്രിയായി ആരെ ആക്കിയാലും കുഴപ്പമില്ല. കഴിവും പരിചയവുമുള്ളവരെ മുഖ്യമന്ത്രിയാക്കണം. കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കട്ടേ. വി ഡി സതീശനോടുള്ള വിയോജിപ്പ് തെരഞ്ഞെടുപ്പില്‍ കാണിച്ചിട്ടില്ല. സമദൂരനിലപാടാണ് സ്വീകരിച്ചത്. അതേസമയം അദ്ദേഹത്തിന്റെ നിലപാടിനോട് ഇപ്പോഴും വിയോജിപ്പുണ്ട്. തിരുത്താന്‍ ഞാന്‍ പറയില്ല. മുഖ്യമന്ത്രിയായി വി ഡി സതീശനെ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ സ്വീകരിക്കും', സുകുമാരന്‍ നായര്‍ പറഞ്ഞു.
ജയിപ്പിക്കണോ തോല്‍പ്പിക്കണോ എന്ന നിര്‍ദേശം സമുദായത്തിന് നല്‍കിയിട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഭരണമാറ്റം ആവശ്യമാണെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും തന്നെ കളിയാക്കിയെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് അവകാശപ്പെട്ടത് ആവശ്യപ്പെടുക മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളുവെന്നും അനധികൃതമായി ഒന്നും നേടിയെടുക്കാന്‍ താല്‍പര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്തെങ്കിലും നേടിയെടുത്തിട്ടുണ്ടെങ്കില്‍ കോടതിയില്‍ പോയി നേടിയെടുത്തതാണെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
അതേസമയം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കോണ്‍ഗ്രസ്. എംഎല്‍എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശന്‍ പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം.
Content Highlights: NSS leader G Sukumaran Nair about Kerala Assembly Election result