

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടമുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തിയ തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമായ ഗിരീഷിൻ്റേതാണ് ശരീരാവശിഷ്ടങ്ങളെന്ന് ബന്ധുക്കല്‍ തിരിച്ചറിഞ്ഞു. തൃശൂര്‍ കോട്ടപ്പുറം സ്വദേശിയാണ് ഗിരീഷ്.
മൂന്ന് കഡാവര്‍ നായകളും എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ രണ്ട് നായകളും നടത്തിയ പരിശോധനയില്‍ 200 മീറ്റര്‍ അകലെ നിന്ന് ചെവി ഒഴികെയുള്ള തലയുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്. 10 മൊബൈല്‍ ഫോണുകളും മേഖലയില്‍ നിന്ന് കിട്ടിയിരുന്നു.
സ്ഥലത്ത് നിന്ന് കണ്ടെത്തിയ 300 കിലോയോളം സ്‌ഫോടക വസ്തുക്കള്‍ പൊലീസ് മാറ്റി. അപകടം ഉണ്ടായ സ്ഥലത്ത് 37 പേര്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതില്‍ നാലുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം, അപകടത്തില്‍ പരിക്കേറ്റ ലൈസന്‍സി സതീഷ് അടക്കം നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പരിശോധന പൂര്‍ത്തിയാക്കിയതിന് പിന്നാലെ മേഖല അടച്ചുകെട്ടി പൊലീസ് നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.
Content Highlights: mundathikode explosion body part recognized