

പൊള്ളാച്ചി: ഒരു നാടിനെയാകെ ദു:ഖത്തിലാഴ്ത്തിയ ദുരന്തവാര്‍ത്തയാണ് വാല്‍പ്പാറയില്‍ നിന്നും വൈകുന്നേരം 5.30ഓടെ എത്തിയത്. വാല്‍പ്പാറയില്‍ വെച്ച് മലപ്പുറം പാങ് പള്ളിപ്പറമ്പ് എല്‍പി സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയ അധ്യാപകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
അപകടത്തില്‍പ്പെട്ട ട്രാവലറിന് പിന്നാലെയെത്തിയ സ്വിഫ്റ്റ് കാറിലുള്ളവരാണ് വിവരം അറിയിച്ചതെന്ന് പൊള്ളാച്ചി മലയാളി സമാജം പ്രവര്‍ത്തകര്‍ പറഞ്ഞു. വൈകിട്ട് 5.05ഓടെയായിരുന്നു അപകടമെന്നും 5.10ഓടെ വിവരം ലഭിച്ചെന്നും അവര്‍ പറഞ്ഞു.
പിന്നാലെ തന്നെ പത്തോളം ആംബുലന്‍സുകള്‍ പൊള്ളാച്ചി താലൂക്ക് ആശുപത്രിയില്‍ നിന്ന് സംഭവ സ്ഥലത്തേക്ക് തിരിച്ചു. ആദ്യം ജീവനുള്ളവരെയാണ് ആശുപത്രിയിലേക്കെത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഗുരുതരാവസ്ഥയിലുള്ള മൂന്നു പേരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പ്രധാനാധ്യാപിക പുലാമന്തോൾ സ്വദേശിനി അജിത(54), അധ്യാപകരും പാങ് സ്വദേശികളുമായ റംല(52), സുഹറ(43), ആശ (41), മജീദ്(43), ഭാര്യ റുഖിയ(39), ആയ സജിത(45), പാങ് യുപി സ്കൂളിലെ അധ്യാപിക ഷക്കീല (37), സുഹറയുടെ മകൻ ഹിഷാം (12) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച സജിതയുടെ മകൻ ഷഹദിന്‍(11), സ്കൂൾ ഡ്രൈവർ നൗഷാദ്(39), ട്രാവലർ ഡ്രൈവറായ മുഹമ്മദ് ഫാസിത്ത് (21) എന്നിവരാണ് കോയമ്പത്തൂരിൽ ചികിത്സയിലുള്ളത്. ഷഹദിനിന്റെ നട്ടെല്ലിലാണ് പരിക്ക്. 10 വയസുള്ള മസ്നീൻ എന്ന പെൺകുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: valparai van accident case nine people died updates