

കോഴിക്കോട്: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിന്‍ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരെ കണ്ടെത്താനാവാതെ പോലീസ്. നിതിന്‍ മരിച്ചിട്ട് അഞ്ച് ദിവസമായിട്ടും കുറ്റാരോപിതനായ ഡോ. റാമിനെയും ഡോ സംഗീതയെയും കണ്ടെത്താനായിട്ടില്ല. ഒളിവിൽ കഴിയുന്ന പ്രതികൾ മുൻകൂർ ജാമ്യത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചു എന്നാണ് വിവരം.
ഇരുവരെയും കണ്ടെത്തണണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അറസ്റ്റ് മാത്രമല്ല, ഡോ. റാമിനെ പുറത്താക്കണം എന്നത് കൂടിയാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതുവരെ സമരം തുടരും എന്നതാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം ആന്ധ്രപ്രദേശിലേക്കും വ്യാപിപ്പിക്കും എന്നാണ് വിവരം. അധ്യാപിക ലതയ്‌ക്കെതിരെയും അന്വേഷണം വേണമെന്നാണ് നിഥിന്റെ കുടുംബത്തിന്റെ ആവശ്യം.
ഡോ. എം കെ റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ. മരണം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും ഇതുവരെയും മാനേജ്‌മെന്റ് പ്രതിനിധികൾ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.
അതേസമയം, ആത്മഹത്യ ചെയ്ത നിതിൻ രാജിന്റെ കുടുംബത്തിന് വീടുവെച്ചുനൽകുമെന്ന് കോൺഗ്രസും സിപിഐഎമ്മും ഉറപ്പ് നൽകിയിട്ടുണ്ട്. വെള്ളനാട് പഞ്ചായത്തിൽ കുടുംബത്തിനുള്ള ആറര സെന്റിൽ വീട് വച്ച് നൽകുമെന്നാണ് കോൺഗ്രസ് വാഗ്ദാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ അഞ്ച് ലക്ഷം രൂപ കഴിഞ്ഞ ദിവസം വി എസ് ശിവകുമാർ നിതിന്റെ കുടുംബത്തിന് കൈമാറിയിരുന്നു.
കേസ് അട്ടിമറിക്കാതിരിക്കാൻ ആവശ്യമായ നിയമസഹായം നൽകുമെന്നും രണ്ട് അഭിഭാഷകരുടെ നിയമസഹായം നിതിന്റെ കുടുംബത്തിന് ഉറപ്പാക്കുമെന്നും കെ സി വേണുഗോപാൽ അറിയിച്ചതായും ശിവകുമാർ പറഞ്ഞിരുന്നു. സംഭവത്തിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണം. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നില്ല എന്നും കേസിൽ മാതൃകാപരമായ നടപടികൾ ആവശ്യമാണ് എന്നും ശിവകുമാർ പറഞ്ഞിരുന്നു.
നിതിന്റെ കുടുംബത്തിന് സിപിഐഎമ്മും വീട് വെച്ചുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എഎ റഹീം എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 19ന് വൈകുന്നേരം 5 മണിക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വീടിന് തറക്കല്ലിടുമെന്നും എ എ റഹീം അറിയിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വീട് നിര്‍മ്മിക്കാന്‍ തീരുമാനമായത്.
Content Highlights: Five days after the death of Nithin Raj, a student of Ancharakandi Dental College, police have been unable to locate the accused teachers