

കണ്ണൂര്‍: പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വെസ്റ്റ് മേഖലാ പ്രസിഡന്റ് സുധീഷും മേഖലാ എക്‌സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണയുമാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്നായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷ് പറഞ്ഞിരുന്നത്. എഡിഎം വിളിച്ച സമാധാന യോഗത്തില്‍ പങ്കെടുത്ത സിപിഐഎം പ്രതിനിധി സത്യപാലനും അക്രമസംഭവങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്നു. അതിനിടെയാണ് ഡിവൈഎഫ്‌ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ അടിച്ചുതകര്‍ക്കുകയും മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയുമായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബവും വീടിന് പുറത്തേക്ക് ഇറങ്ങിയോടിയത്. തുടര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയത് പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകരാണ് എന്ന് പുരുഷോത്തമന്‍ അന്നുതന്നെ ആരോപിച്ചിരുന്നു.
കുഞ്ഞികൃഷ്ണൻ അനുകൂലിയായ എം കെ നാരായണന്റെ വീടിന് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. മാതമംഗലത്തിനടുത്ത് പേരൂലിലെ എം കെ നാരായണന്റെ കാറിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. കാങ്കോല്‍ കരിങ്കുഴിയിലുളള വി കുഞ്ഞികൃഷ്ണന്റെ ഭാര്യയുടെ ഉടമസ്ഥതയിലുളള ഗ്രീന്‍ ഹൗസിനും അക്രമികള്‍ തീയിട്ടിരുന്നു. ഏപ്രിൽ പത്തിന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പൊലീസ് എത്തിയാണ് തീ അണച്ചത്.
Content Highlights: dyfi leaders arrested in payyannyur v kunjikrishnan supported house attack case