

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കെ സുധാകാരൻ്റെ 'വനവാസ' പരാമർശത്തിനെതിരെ പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിടിച്ച് കൂട്ടിലാക്കി ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിടാനാവശ്യമായ പ്രത്യേക കൂടിന്റെ പണി സുധാകരൻ തുടങ്ങിയെന്നാണ് ആർഷോയുടെ പരിഹാസം.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞിരുന്നു. തോല്‍വി സംഭവിച്ചാല്‍ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമല്ലോയെന്നും അങ്ങനെ പോകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാമെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. 'വാക്ക് പാലിക്കുന്ന നേതാവ് ആണെങ്കില്‍ പോകേണ്ടി വരുമല്ലോ. അതില്‍ എനിക്ക് പ്രയാസമുണ്ട്. അങ്ങനെ സംഭവിക്കല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു', എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. ഇതിനെ പരിഹസിച്ചാണ് ആർഷോ രംഗത്തെത്തിയത്.
ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
പ്രത്യേക വിദഗ്ധസംഘത്തിന്റെ മേൽനോട്ടത്തിലാണ് കൂടിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. മൂന്ന് ടൺ ഇരുമ്പ് കൊണ്ടുണ്ടാക്കിയ രണ്ട് ലെയറുകളാണുള്ളത്. കൂടിൻ്റെ മുൻഭാഗം പൂർണമായി അടച്ച നിലയിലാണ്. ഇതിനു തൊട്ടടുത്തായി സാധാരണ പ്രതലത്തിൽ നിന്നുമുള്ള സ്പ്രിംഗിൽ ഉയർന്നു നിൽക്കുന്ന പ്ലാറ്റ്ഫോമുണ്ട്. കൂടിൻ്റെ പിൻഭാഗം പൂർണമായി തുറന്ന് പൊങ്ങിയിരിക്കും. ഏറ്റവും പിന്നിൽ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാൻ കഴിയും വിധത്തിൽ രണ്ട് ഇരുമ്പു വാതിലുകളാണുള്ളത്. അടച്ചു കഴിഞ്ഞാൽ പിന്നീട് പുറത്തു നിന്നു മാത്രമേ പിന്നിലെ വാതിൽ തുറക്കാൻ കഴിയുകയുള്ളൂ.
പുലിയെ പിടിക്കാനുള്ള കൂടല്ല ഗയ്സ്,
സതീശേട്ടനെ പിടിച്ച് കൂട്ടിലാക്കി ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിടാനാവശ്യമായ പ്രത്യേക കൂടിന്റെ പണി സുധാകരേട്ടൻ തുടങ്ങിയത്രെ. കണ്ണിഞ്ചിപ്പിക്കുന്ന സൗകര്യങ്ങൾ വേറെയുമുണ്ട് കൂട്ടിൽ എന്നാണ് വിവരം..
എനിവേ ഹാപ്പി വനവാസം
Content Highlights: SFI leader PM Arsho posts mocking Facebook post against K Sudhakaran's 'vanavasa' remark