

കോട്ടയം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്‌നമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയം പുതുപ്പള്ളിയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് തന്റെ സ്വപ്‌നം പ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്. ഒരു വനിതാ മുഖ്യമന്ത്രി കേരളത്തിൽ ചുമതലയേൽക്കുന്നത് താൻ സ്വപ്‌നം കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വനിത മുഖ്യമന്ത്രിമാരുടെ കാര്യം പറഞ്ഞപ്പോൾ ആവേശമില്ലാതെ കയ്യടിച്ച പുരുഷപ്രവർത്തകരെ പ്രസംഗത്തിനിടയിൽ അദ്ദേഹം പരാമർശിച്ചു. താൻ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ സ്ത്രീകളെല്ലാം ആവേശത്തോടെ കയ്യടിച്ച് സ്വീകരിച്ചു, എന്നാൽ ആ ആവേശം പുരുഷന്മാർക്കിടയിൽ കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു
അതേസമയം മോദി സർക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും പിണറായി സർക്കാരിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ കരാറിലൂടെ മോദി ഇന്ത്യൻ കർഷകരെ വഞ്ചിച്ചു. ഡോണാൾഡ് ട്രംപിന്റെ അനുമതിയില്ലാതെ ഇന്ധനം വാങ്ങാൻ പോലും കഴിയാത്ത അവസ്ഥ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും രാഹുൽ പറഞ്ഞു. യുഎസിലേക്ക് പോയാല്‍ അദാനിയെ പിടിച്ച് അകത്തിടുന്ന സ്ഥിതിയാണെന്നും ബിജെപിയുടെ സാമ്പത്തിക സ്‌ത്രോതസ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അമേരിക്ക മോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ മോദി സംരക്ഷിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ശബരിമല സ്വർണം ഇടത് നേതാക്കൾ മോഷ്ടിച്ചിട്ടും മോദി മിണ്ടാത്തതെന്തെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പിണറായി വിജയനെയും മക്കളെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാത്തത് കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും രാഹുൽ തുറന്നടിച്ചു.
Content Highlights: Rahul Gandhi, during his campaign rally in Kottayam, said it is his dream to see a woman become the Chief Minister of Kerala