

കണ്ണൂർ: സ്ഥാനാർത്ഥിത്വ വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ ടി ഒ മോഹനന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കെ സുധാകരൻ. മോഹനനെ വിജയിപ്പിക്കണമെന്നും ഈ വിജയം യുഡിഎഫിനെ രാഷ്ട്രീയ വിജയത്തിന്റെ കൊടുമുടിയിൽ എത്തിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു. മോഹനൻ കഴിവുള്ള നേതാവാണെന്നും നാടിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കണ്ണൂർ ജവഹർ ലൈബ്രറി ഹോളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ പരിപാടിയിലാണ് സുധാകരനെത്തിയത്.
യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തകരോട് കഠിനാധ്വാനം ചെയ്യാനും സുധാകരൻ ആവശ്യപ്പെട്ടു. ഒരു പോരാട്ടത്തിന് ഇറങ്ങുകയാണ് നമ്മളെല്ലാവരും. അത് കഴിഞ്ഞ കാലത്തെ പോരാട്ടങ്ങൾ പോലെയല്ല. ഐക്യജനാധിപത്യ മുന്നണിക്ക് വേരുണ്ടാക്കേണ്ട തെരഞ്ഞെടുപ്പാണിത്. ആ മാറ്റത്തിന് നമ്മളെല്ലാവരും ഇത്തിരി വിയർപ്പൊഴുകണമെന്നും സുധാകരൻ പറഞ്ഞു. ആ മനസ് കാണിച്ചാൽ യുഡിഎഫിന് ശക്തമായ വേരോട്ടം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇത് പ്രസംഗമല്ല, ആത്മാർത്ഥമായ അപേക്ഷയാണ്. ജനങ്ങളുടെ ഹൃദയത്തിൽ നമുക്ക് സ്ഥാനം നേടിയെടുക്കണമെന്നും സുധാകരൻ പറഞ്ഞു.
സ്ഥാനാർത്ഥിത്വ വിവാദങ്ങൾക്ക് ശേഷം സുധാകരൻ തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ സജീവമാകുന്ന കാഴ്ചയാണ് കാണുന്നത്. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോൺഗ്രസിൽ തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാലും പാര്‍ട്ടി വിടില്ല. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും. പാര്‍ട്ടി എത്രയോ വലുതാണെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി, എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളാണ് അനുനയ ശ്രമത്തിന് മുൻകൈയെടുത്തത്.
Content Highlights: K. Sudhakaran campaigns for T. O. Mohanan after candidate row ends, urging voters to secure victory and boost UDF’s political prospects.