

തൃശ്ശൂർ: രാജ്യത്തെ പാചക വാതക പ്രതിസന്ധി, പ്രീമിയം പെട്രോൾ വില വർധന വിഷയങ്ങളിൽ പ്രതികരിക്കാതെ കേന്ദ്ര പെട്രോളിയം- നാച്ചുറൽ ഗ്യാസ് വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രാലയത്തിൽ വരണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇത് റോഡരികിൽ സംസാരിക്കാനുള്ള കാര്യമല്ല. മന്ത്രാലയത്തിലേക്ക് വന്നാൽ മറുപടി നൽകാം എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മറുപപടി നൽകിയത്.
അതേസമയം കേരളത്തിലെ പാചക വാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി വീട്ടിലെത്തിയ മന്ത്രി ജി ആർ അനിലിനെതിരെ സുരേഷ് ഗോപി രൂക്ഷ വിമർശനം ഉന്നയിച്ചു. നെടുമങ്ങാട് എംഎൽഎ ദുരുദ്ദേശ്യവുമായാണ് തന്റെ വീട്ടിലെത്തിയതെന്നും രാഷ്ട്രീയക്കാർ ഇങ്ങനെ ആകാൻ പാടില്ലെന്നും അതിനുള്ള ശിക്ഷ നെടുമങ്ങാടുള്ളവർ നൽകണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു എംഎൽഎയ്ക്ക് വക്രബുദ്ധി ആവാം. ഒരു മന്ത്രിക്ക് അത് പാടില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പാചക വാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി മന്ത്രി ജി ആർ അനിൽ സുരേഷ് ഗോപിയുടെ വീട്ടിലെത്തുകയും അദ്ദേഹത്തെ നേരിൽ കാണുകയും ചെയ്തിരുന്നു. പ്രതിസന്ധിയെ മറികടക്കാൻ കേരളത്തിനുള്ള പാചകവാതക വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവുമായാണ് ജി ആർ അനിൽ സുരേഷ് ഗോപിയെ കണ്ടത്.
രാജ്യത്തെ പ്രതിപക്ഷ നീക്കങ്ങളെല്ലാം വൈകൃതം നിറഞ്ഞാണെന്നും സുരേഷ് ഗോപി ആരോപിച്ചു.
ഒന്ന് വിട്ടുകൊടുത്താൽ ഭാരതത്തിന്റെ പ്രതിപക്ഷം പോയി എണ്ണ ഉൽപാദന കേന്ദ്രങ്ങൾ മുഴുവൻ ബോംബിട്ട് നശിപ്പിക്കും എന്നാണ് തോന്നുന്നത്. അത്രയ്ക്ക് വൈകൃതം നിറഞ്ഞതാണ് അവരുടെ പ്രതിപക്ഷത്തെ ഓപ്പറേഷനെന്നും സുരേഷ് ഗോപി പറഞ്ഞു.
അപകടഘട്ടം തരണം ചെയ്യാൻ എല്ലാവരും ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. രാഷ്ട്രീയം നോക്കി മാറിനിൽക്കുകയല്ല വേണ്ടത്. ഒരു വീട്ടിൽ പോലും പട്ടിണി കിടക്കാതെ കൃത്യമായി നിൽക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുപോകും എന്നൊരു ഉറപ്പ് തനിക്ക് നൽകാൻ സാധിക്കുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കുത്തിത്തിരിപ്പുകാർക്ക് കേരളത്തിലെ ജനം വളം ഇടില്ല. സർക്കാരിനെ മുൾമുനയിൽ നിർത്താൻ സംഘ ശബ്ദ ശക്തി നിയമസഭയിൽ ഉണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Content Highlights: Petroleum and Natural Gas Minister State Suresh Gopi has not responded to the issues of the country's cooking gas crisis and the increase in premium petrol prices