കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് എ ബി പി അഭിപ്രായസര്‍വേ

എന്‍ഡിഎയ്ക്ക് രണ്ട് സീറ്റും എബിപി അഭിപ്രായ സർവേ പ്രവചിക്കുന്നുണ്ട്

കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് എ ബി പി അഭിപ്രായസര്‍വേ
dot image

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടം നടക്കുമെന്ന് എ ബി പി അഭിപ്രായ സര്‍വേയില്‍ പ്രവചനം. 140 മണ്ഡലങ്ങളിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയേക്കാള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ് നേരിയ മുന്‍തൂക്കം ലഭിക്കുക എന്നാണ് മാട്രിസ്- എഐഎന്‍എസ് അഭിപ്രായ സര്‍വേയിലെ പ്രവചനം.

എല്‍ഡിഎഫിന് 61 മുതല്‍ 71 വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് സര്‍വേയിലെ പ്രവചനം. യുഡിഎഫിന് 58 മുതല്‍ 69 വരെ സീറ്റ് ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേയില്‍ പറയുന്നത്. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റും എബിപി പ്രവചിക്കുന്നുണ്ട്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുകയെന്നും ഇരു സഖ്യങ്ങളും സംസ്ഥാനത്തുടനീളം തുല്യ സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിപ്രായ സര്‍വേ സൂചിപ്പിക്കുന്നു.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

മാർച്ച് 16-നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയതി മാർച്ച് 23 ആണ്. സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന മാര്‍ച്ച് 24-ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തിയതി മാര്‍ച്ച് 26 ആണ്. ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. മെയ് ആറിനുളളിൽ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. വിഷുവും വേനലുമെല്ലാം പരിഗണിച്ചായിരുന്നു കേരളത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീണ്ടുപോകാന്‍ ഇടയാക്കിയത്. ബംഗാളില്‍ അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച് പരാതി നല്‍കാനുളള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.

Content Highlights: ABP Opinion Poll Predicts Close Fight Between Left And Congress led UDF in kerala

dot image
To advertise here,contact us
dot image