ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ ഉത്തരവ് റദ്ദാക്കണമെന്ന CITU ഹർജി; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത് ഭരണാനുകൂല സംഘടനയായ സിഐടിയു

ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ ഉത്തരവ് റദ്ദാക്കണമെന്ന CITU ഹർജി; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
dot image

കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഹെെക്കോടതി. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണാനുകൂല തൊഴിലാളി സംഘടനയായ സിഐടിയു നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

വിദേശമദ്യ ചട്ടം സര്‍ക്കാര്‍ ഏകപക്ഷീയമായി ഭേദഗതി ചെയ്തുവെന്നാണ് സിഐടിയുവിന്റെ വാദം. തൊഴിലാളി സംഘടനകളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനം. ബാര്‍ തൊഴിലാളികള്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ തൊഴിലെടുക്കേണ്ടി വരുന്നുവെന്നുമാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി മാര്‍ച്ച് 12ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ബാര്‍ സമയമാറ്റത്തിലെ നിര്‍ണ്ണായക തീരുമാനം മന്ത്രിസഭ അറിയാതെയാണ് എടുത്തതെന്ന് അടക്കമുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. എല്‍ഡിഎഫ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രി ഫയല്‍ വിളിച്ച് വരുത്തിയതോടെയാണ് സംസ്ഥാനത്തെ ബാറുടമകളുടെ ഏറെക്കാലത്തെ ആവശ്യമായ പ്രവര്‍ത്തന സമയം നീട്ടാനുള്ള തീരുമാനം വേഗത്തിലായത്.

2025 ഒക്ടോബര്‍ മാസത്തില്‍ ബാറുടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യം ഫയലായി നീക്കം തുടങ്ങി. പക്ഷേ ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് ജനുവരി 29ന് എക്സൈസ് മന്ത്രി എംബി രാജേഷില്‍ നിന്ന് മുഖ്യമന്ത്രി ഫയല്‍ വിളിപ്പിച്ച് വെറും ഒരു ദിവസം കൊണ്ടാണ് തീരുമാനമാക്കിയത്. ഇതോടെ മറ്റ് നടപടികളെല്ലാം ശരവേഗത്തിലാവുകയും ഇന്നലെ ഗസറ്റ് വിജ്ഞാപനമായി സര്‍ക്കാര്‍ തീരുമാനം പുറത്തിറങ്ങുകയും ചെയ്തു. ഫയല്‍ നീക്കത്തിന്റെ രേഖകള്‍ റിപ്പോട്ടര്‍ പുറത്തുവിട്ടിരുന്നു.

പത്രത്തില്‍ വാര്‍ത്ത കണ്ടാണ് ബാര്‍ സമയം മാറ്റിയ തീരുമാനം അറിഞ്ഞതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തീരുമാനത്തില്‍ തെറ്റില്ല. പ്രശ്നങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കും. നയം നേരത്തെ തീരുമാനിച്ചതാണ്. പുതിയ നയത്തിന്റെ ഭാഗമല്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടൂറിസ്റ്റുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Order to increase the working hours of bars; Bar employees' association moves High Court

dot image
To advertise here,contact us
dot image