നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡോ. ബിന്ദു സുന്ദറിന് സസ്‌പെൻഷൻ, ആരോഗ്യ വകുപ്പ് ഉത്തരവിറക്കി

ഡോ. ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി നേരത്തെ ഉത്തരവിറക്കിയിരുന്നു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡോ. ബിന്ദു സുന്ദറിന് സസ്‌പെൻഷൻ, ആരോഗ്യ വകുപ്പ് ഉത്തരവിറക്കി
dot image

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്തു. നേരത്തെ കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു. എന്നാൽ പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ സസ്‌പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സാപിഴവുകൾ സംഭവിച്ചതായുള്ള ആരോപണങ്ങൾക്ക് പുറമെ കൈക്കൂലി വാങ്ങിയതായിട്ടുള്ള ആരോപണവും പ്രചരിച്ച സാഹചര്യത്തിലാണ് ഡോ ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്.

വിതുര സ്വദേശികളായ എൻ കെ നിരഞ്ജന കൃഷ്ണന്റെയും ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് ചൊവ്വാഴ്ച മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തിന് ഒൻപതാം മാസത്തെ സ്‌കാൻ റിപ്പോർട്ട് കാണിക്കാൻ ഗൈനക്കോളജി വിഭാഗത്തിൽ എത്തിയതായിരുന്നു നിരഞ്ജനയും ഭർത്താവും. തുടർന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 4.30 ന് ലേബർ റൂമിൽ കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസവം നടന്നില്ലെങ്കിൽ ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. രണ്ട് മണിയായിട്ടും പ്രസവം ഉണ്ടായില്ല. തുടർന്ന് 2.20ന് ആംബുലൻസിൽ മറ്റൊരു കെട്ടിടത്തിലെ ശസ്ത്രക്രിയ തീയറ്ററിലേക്ക് മാറ്റി. ഇവിടെ എത്തി പത്ത് മിനിറ്റിനുള്ളിൽ ശസ്ത്രക്രിയ കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ബിനിലിനെ വിളിച്ച് കാര്യം അറിയിച്ചത്. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു.

സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് മന്ത്രി നിർദേശം നൽകി.

ഡോക്ടർ ബിന്ദുവിനെതിരെ മുൻപും പരാതികൾ ഉയർന്നിരുന്നു. പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസർജ്യം പുറത്തേക്ക് പോകുന്നെന്ന പരാതിയിൽ ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. ചികിത്സ നടത്താനായി കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവർക്കെതിരെ ഉണ്ട്. ഇതിനിടെയാണ് സിസേറിയനിടെ കുഞ്ഞ് മരിച്ചെന്ന ആരോപണം ഉയർന്നിരിക്കുന്നത്.

Content Highlights: health department suspended Doctor Bindu Sundar, in the case of a baby died during a cesarean surgery at nedumangad district hospital

dot image
To advertise here,contact us
dot image