മദ്യത്തിന് പേരിടല്‍ മത്സരം സ്റ്റേ ചെയ്ത് ഹൈക്കോടതി; മലബാര്‍ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി

മദ്യത്തിന് പേരിടാനുള്ള മത്സരം നടത്തിയത് തങ്ങളല്ലെന്ന് വ്യക്തമാക്കി ബെവ്കോ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു

മദ്യത്തിന് പേരിടല്‍ മത്സരം സ്റ്റേ ചെയ്ത് ഹൈക്കോടതി; മലബാര്‍ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി
dot image

കൊച്ചി: മദ്യത്തിന് പേരിടല്‍ മത്സരത്തിൻ്റെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എം എം സഞ്ജീവ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. പൊതുജനങ്ങളോട് മദ്യത്തിന് പേരിടാന്‍ ആവശ്യപ്പെടുന്നത് അബ്കാരി ചട്ടത്തിന്റെ ലംഘനമാണെന്ന് സഞ്ജീവ് ഹർജിയിൽ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സ്ഥാപനം തന്നെ മദ്യ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിത്. ബെവ്‌കോയുടെ നടപടി തെറ്റാണ്. ഇത് പിന്‍വലിപ്പിക്കണമെന്നും സഞ്ജീവന്‍ ആവശ്യപ്പെട്ടിരുന്നു. മലബാര്‍ ഡിസ്റ്റിലറീസിനോട് മറുപടി സത്യാവങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

അതേസമയം മദ്യത്തിന് പേരിടാനുള്ള മത്സരം നടത്തിയത് തങ്ങളല്ലെന്നും നിലവില്‍ മദ്യ ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമായിരുന്നു ബെവ്‌കോയുടെ വിശദീകരണം. മദ്യ ഉൽപാദനത്തിൽ ഏർപ്പെടാത്തതുകൊണ്ടുതന്നെ പേരിടൽ മത്സരം നടത്തേണ്ടതിൻ്റെ ആവശ്യമില്ലെന്നും ബെവ്‌കോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച നടപടിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നടപടി. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു പരസ്യം.

ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയത്.

Content Highlight; The High Court has stayed all further proceedings in the liquor naming competition conducted by the Beverages Corporation

dot image
To advertise here,contact us
dot image