സുരേഷ് ഗോപി, രഞ്ജി പണിക്കർ, സുരേഷ് കുമാർ; കൊടിമരത്തിന് സ്വർണം സംഭാവന ചെയ്ത സിനിമാതാരങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്

എഎസ്പി കുറുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപി മാത്രമാണ് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉളളത്

സുരേഷ് ഗോപി, രഞ്ജി പണിക്കർ, സുരേഷ് കുമാർ; കൊടിമരത്തിന് സ്വർണം സംഭാവന ചെയ്ത സിനിമാതാരങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്
dot image

കൊച്ചി: ശബരിമലയിലെ കൊടിമരത്തിന് സ്വർണം സംഭാവന നല്‍കിയവരില്‍ സിനിമാ മേഖലയില്‍ നിന്നുളളവരുടെ നീണ്ട നീര. സംഭാവന നല്‍കിയവര്‍ സ്വര്‍ണപ്പാളികള്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു. നടന്മാരായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ്, സുധീര്‍ കരമന, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവരാണ് ചടങ്ങിനെത്തിയത്. അഭിഭാഷക കമ്മീഷണര്‍ എഎസ്പി കുറുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപി മാത്രമാണ് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉളളത്.

2017-ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനർനിർമ്മാണം നടന്നത്. നിർമ്മാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊടിമരത്തിനും വാജി വാഹനത്തിനുംവേണ്ടി സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

ശബരിമലയിലെ കൊടിമരത്തിന്‍റെ പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. എക്‌സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. സ്വർണ്ണത്തിന്റെ അളവ് വിശദമാക്കുന്ന രസീത് നൽകുന്നതിലും വീഴ്ചയുണ്ടായി എന്നും കണ്ടെത്തലുണ്ട്. സ്വർണ ബിസ്കറ്റുകളും നാണയങ്ങളും അടക്കമുള്ളവയാണ് എഎസ്പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വർണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്. സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്‌ ഉടൻ വിജിലൻസിന് കൈമാറും.

Content Highlights: Suresh Gopi, Renji Panicker, Suresh Kumar;photos of film stars donating gold to sabarimala flagpole

dot image
To advertise here,contact us
dot image