ഭിന്നശേഷി സംവരണം: 'NSSന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണം'; നിയമസഭയില്‍ വി ശിവൻകുട്ടി

ഭിന്നശേഷി സംവരണത്തിൽ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തി മന്ത്രി വി ശിവൻകുട്ടി

ഭിന്നശേഷി സംവരണം: 'NSSന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണം'; നിയമസഭയില്‍  വി ശിവൻകുട്ടി
dot image

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തി വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചട്ടം 300 പ്രകാരമാണ് പ്രത്യേക പ്രസ്താവന നടത്തിയത്. എൻഎസ്എസിന് അനുകൂലമായ വിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്നാണ് സർക്കാരിന്റെ നയമെന്നും ഇതിനായി
സർക്കാർ സുപ്രീംകോടതിയുടെ അനുമതി തേടിയെന്നും മന്ത്രി വ്യക്തമാക്കി.

എൻഎസ്എസിന് നൽകിയ ഉത്തരവ് സുപ്രീംകോടതിയുടെ അനുമതിക്ക് വിധേയമായി സമാനസ്ഥിതിയുള്ള മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണം എന്നാണ് സർക്കാരിന്‍റെ നയം. ഇതിനായി സുപ്രീം കോടതിയുടെ അനുമതി തേടിയിരിക്കയാണ്. 2025 മാർച്ച് 4 നാണ് എൻഎസ്എസിന് അനുകൂലമായ സുപ്രീംകോടതി വിധി വന്നത്. ഈ വിധി തങ്ങൾക്കും ബാധകമാണെന്ന് ആവശ്യപ്പെട്ട് മറ്റു മാനേജ്‌മെന്റുകളും രംഗത്തുവരികയുണ്ടായി. മറ്റു മാനേജ്‌മെന്റുകൾക്കും എൻഎസ്എസ് വിധി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും കോടതിയെ സമീപിച്ചിരുന്നു. എല്ലാവർക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഏപ്രിൽ 14 ലേക്ക് ഉത്തരവ് പുറപ്പെടുവിക്കാൻ മാറ്റിയിരിക്കയാണ്. എൻഎസ്എസ് പോലെ മറ്റു മാനേജ്‌മെന്റുകൾക്കും അനുമതി നൽകണം എന്നതാണ് സർക്കാർ നയം. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരുടെ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം മറ്റു അധ്യാപകരുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണമെന്നും ശിവൻകുട്ടി പറഞ്ഞു.

അതേസമയം ഭിന്നശേഷി സംവരണത്തിൽ സർക്കാരിനെ ഓർത്തഡോക്സ് സഭ വിമർശിച്ചിരുന്നു. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ പ്രശ്നത്തിന് പരിഹാരം കാണാമായിരുന്നുവെന്നായിരുന്നു ഓർത്തഡോക്സ് മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദിയസ്‌കോറസ് റിപ്പോർട്ടറിനോട് പറഞ്ഞത്. എൻഎസ്എസിന് നൽകിയ വിധി മറ്റുള്ളവർക്കും നടപ്പാക്കാമായിരുന്നു. കോടതിയിൽ പോകാതെ തന്നെ അതിവേഗത്തിൽ നടപ്പാക്കാൻ കഴിയുമായിരുന്ന ഒരു വിഷയമായിരുന്നു ഇത്. ഇപ്പോഴും അത് ചെയ്യാവുന്നതാണ്. ഒരു സമുദായത്തിന് കിട്ടിയതായ വിധി മറ്റുള്ള എല്ലാവർക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ വിചാരിച്ചാൽ നടക്കുന്നതല്ലേയുള്ളൂവെന്നും യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞിരുന്നു.

ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭ മാനേജ്മെന്റുകൾ ഇപ്പോൾ തന്നെ പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ കാര്യത്തിൽ തീരുമാനമായെങ്കിൽ മാത്രമേ മറ്റ് ഉദ്യോഗാർത്ഥികളുടെ കാര്യത്തിലും നിയമനം അടക്കമുള്ള വിഷയങ്ങളുമായി മുന്നോട്ടുപോകാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത് സന്തോഷകരമാണ്. സർക്കാരിനെ അതിൽ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നാൽ കോടതിയിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അതിന്റെ ആവശ്യം ഇല്ലാതെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നു. കോടതിയിലെ വ്യവഹാരങ്ങൾ നീണ്ടു പോകുമോ എന്ന ആശങ്കയുണ്ട്. നീണ്ടു പോവുകയാണെങ്കിൽ ക്രൈസ്തവ മാനേജ്മെന്റുകൾ അതിന്റെ പ്രതിസന്ധി അനുഭവിക്കേണ്ടിവരും. ഇപ്പോൾതന്നെ വലിയ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കുകൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിൾ എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള താത്കാലിക അധ്യാപകരും ഭിന്നശേഷിക്കാരിലെ ഒരു വിഭാഗവും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി ആറാഴ്ച്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ഇതോടെയാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മന്ത്രി പ്രസ്താവന നടത്തിയത്.

Content Highlights:‌ Minister V Sivankutty made a special statement at niyamasabha, about controversies of reservation for differently-abled people

dot image
To advertise here,contact us
dot image