

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തമിഴ്നാട് വ്യവസായി ഡി മണിക്ക് ക്ലീൻ ചിറ്റ്. ഇയാൾക്ക് കൊള്ളയുമായി ബന്ധമില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമർശിച്ച പ്രധാന പേരായിരുന്നു ഡി മണിയുടേത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നതായിരുന്നു ഡി മണിക്ക് നേരെയുണ്ടായ ആരോപണം. ദിണ്ടിഗലിലെ ഇയാളുടെ ഓഫീസിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. പിന്നാലെ ചോദ്യം ചെയ്യലിനായി ഇയാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു.
താൻ നിരപരാധിയാണ് എന്നായിരുന്നു തുടക്കം മുതൽക്കേ ഡി മണി പറഞ്ഞിരുന്നത്. 'എസ്‌ഐടിയോട് എല്ലാം പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് സഹകരിക്കും. എസ്‌ഐടിക്ക് മുന്നില്‍ ഞാന്‍ ഹാജരാകും. എന്നെ മോശമായാണ് ചിത്രീകരിക്കുന്നത്. ഞാന്‍ സാധാരണക്കാരനാണ്. പടിപടിയായാണ് വളര്‍ന്നത്. കേരളത്തിലേക്ക് അധികം വരാറില്ല. ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണ്. അവനും പാവമാണ്. നമുക്ക് രണ്ടുപേര്‍ക്കും ഈ കേസുമായി ഒരു ബന്ധവുമില്ല', എന്നായിരുന്നു മാധ്യമങ്ങളോട് ഡി മണി പറഞ്ഞിരുന്നത്.
ഡി മണിയാണ് ശബരിമലയിലെ വിഗ്രഹങ്ങൾ കടത്തിയതിന് പിന്നിൽ എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായാണ് ഇടപാടുകൾ നടത്തിയത് എന്നും മൊഴിയുണ്ടായിരുന്നു. ഡി മണിയും പോറ്റിയും തമ്മില്‍ സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. അത് ശബരിമലയിലെ സ്വർണ ഉരുപ്പടികളാണ് എന്നും വ്യവസായി മൊഴി നൽകിയിരുന്നു. ഇടപാടിനായി ആദ്യം സമീപിച്ചത് തന്നെയാണ്. എന്നാൽ വിലപേശലിലെ തർക്കം കാരണം താൻ പിന്മാറി. ഇവ വിദേശത്തേക്ക് കടത്തിയെന്ന് സംശയമുണ്ടെന്നുമായിരുന്നു വ്യവസായി മൊഴി നൽകിയിരുന്നു.
Content Highlights: D Mani gets clean chit in sabarimala gold theft case