

മലപ്പുറം: തെന്നലയിലെ സിപിഐഎം നേതാവിന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തിൽ കേസെടുത്ത് തിരൂരങ്ങാടി പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി കെ വി മജീദിനെതിരെയാണ് കേസ്. വനിത ലീഗ് നേതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി.
തെന്നല പഞ്ചായത്തിലെ ഒന്നാം വാർഡിൽ വിജയിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ സിപിഐഎം മുൻ മുൻ ലോക്കൽ സെക്രട്ടറി സയ്യിദ് അലി മജീദ് ആണ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. വിജയാഹ്ലാദത്തിന് പിന്നാലെയായിരുന്നു വനിതാ ലീഗിനെയും സ്ത്രീകളെയും അധിക്ഷേപിച്ച് അദ്ദേഹം പ്രസംഗിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവർത്തകർക്ക് എതിരെയായിരുന്നു മജീദിന്റെ വിവാദ പരാമർശങ്ങൾ.
'വാർഡ് പിടിച്ചെടുക്കാൻ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്. ആണത്തവും ഉളുപ്പും ഉള്ള ആണുങ്ങൾ പെണ്ണുങ്ങളെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയാൽ മതി. അല്ലെങ്കിൽ പെണ്ണുങ്ങൾ വീട്ടിൽ ഇരിക്കട്ടെ. ഞങ്ങളുടെ മക്കൾ പെണ്ണുങ്ങളെ കല്യാണം കഴിച്ചു കൊണ്ട് വന്നത് ഭർത്താക്കന്മാരുടെ കൂടെ അന്തി ഉറങ്ങാനാണ്', എന്നാണ് മജീദ് പറഞ്ഞത്. കല്യാണം കഴിക്കുമ്പോൾ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതല്ല, ഇതിലും വലുത് കേൾക്കേണ്ടി വരുമെന്നും മജീദ് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ സയ്യിദ് അലി മജീദ് മാപ്പ് പറഞ്ഞിരുന്നു. തന്റെ പ്രസംഗം അതിരുകടന്നുവെന്നും ഒഴിവാക്കേണ്ടത് ആയിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐഎം ലോക്കൽ സെക്രട്ടറിയായിരുന്ന മജീദ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പാർട്ടി ചുമതല മറ്റൊരാൾക്ക് താൽക്കാലികമായി കൈമാറിയിരുന്നു.
സ്ത്രീ വിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ ഇന്നലെ രംഗത്തെത്തിയിരുന്നു. പുരോഗമന കേരളത്തിന് നാക്കു പൊങ്ങുന്നില്ലേ. നാണം തോന്നുന്നില്ലേ, എന്നു ചോദിച്ചുകൊണ്ടാണ് തബ്ഷീറയുടെ പ്രതികരണം. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇത്തവണ വലമ്പൂർ ഡിവിഷനിൽനിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയാണ് നജ്മ തബ്ഷീറ.
Content Highlights: cpim leader sayid ali majeed controversial speech; police charged case