ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് പരിഗണനയില്ല,എത്ര പണം നൽകിയാലും അനുഭവിച്ച വേദനയ്ക്ക് പകരമാവില്ല; സ്നേഹ ശ്രീകുമാർ

'അതിജീവിതയുടെ പ്രായവും കുടുംബവും ഇത്രേം വർഷങ്ങളായി മാറാതെ നില്‍ക്കുന്ന അവരുടെ മാനസികഅവസ്ഥയും ഒന്നും നമ്മുടെ വ്യവസ്ഥയില്‍ വലുതല്ലേ?'

ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് പരിഗണനയില്ല,എത്ര പണം നൽകിയാലും അനുഭവിച്ച വേദനയ്ക്ക് പകരമാവില്ല; സ്നേഹ ശ്രീകുമാർ
dot image

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷാവിധിയില്‍ പ്രതികരിച്ച് നടി സ്‌നേഹ ശ്രീകുമാർ. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമായിരുന്നു എന്നും അഞ്ച് ലക്ഷമല്ല, അഞ്ച് കോടി കൊടുത്താലും അതിജീവിത അനുഭവിച്ച വേദനയ്ക്ക് പകരമാവില്ലെന്നും സ്‌നേഹ പറഞ്ഞു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സ്‌നേഹ ഇക്കാര്യങ്ങള്‍ അറിയിച്ചത്. 'പ്രതികളുടെ പ്രായം പരിഗണിക്കുന്നു, അവര്‍ക്കു ഭാര്യയുണ്ട് മക്കളുണ്ട്. കഷ്ട്ടം? അനുഭവിക്കേണ്ടിവന്ന പെണ്‍കുട്ടിയെ കുറിച്ചു ഇതൊന്നും പറയുന്നില്ല, അത്തരം ഒരു പരിഗണയും കൊടുക്കുന്നുമില്ല. അവരുടെ പ്രായവും കുടുംബവും ഇത്രേം വർഷങ്ങളായി മാറാതെ നില്‍ക്കുന്ന അവരുടെ മാനസികഅവസ്ഥയും ഒന്നും നമ്മുടെ വ്യവസ്ഥയില്‍ വലുതല്ലേ?' സ്‌നേഹ ശ്രീകുമാര്‍ ചോദിച്ചു.

'അതിനേക്കാള്‍ വലുതാണോ ഇത്രയും ക്രിമിനലുകള്‍ ആയ 6പേരുടെ പ്രായവും കുടുംബവും??? അതിജീവിതയുടെ കൂടെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഇതില്‍ പൂര്‍ണമായും നീതി കിട്ടിയെന്നു എങ്ങിനെ പറയാന്‍ സാധിക്കും? പ്രതികള്‍ക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാന്‍ മാത്രമല്ലെ നമുക്ക് പറ്റു… ?? 5ലക്ഷം അല്ല കോടികള്‍ കൊടുത്താലും അവള്‍ അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകള്‍ക്ക് പകരം ആകില്ല.. കുറഞ്ഞപക്ഷം പരമാവധി ശിക്ഷ എങ്കിലും അവര്‍ക്കു കിട്ടേണ്ടത് ആയിരുന്നു..' സ്‌നേഹ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവ് 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 20 വര്‍ഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാള്‍ സലീമിന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പള്‍സര്‍ സുനി ഇനി പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പതിനഞ്ച് വര്‍ഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠന്‍ പതിനഞ്ചര വര്‍ഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വര്‍ഷം, അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വര്‍ഷം, ആറാം പ്രതി പ്രദീപ് പതിനേഴ് വര്‍ഷം എന്നിങ്ങനെയാണ് മറ്റ് പ്രതികള്‍ അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.

Content Highlight; Sneha Sreekumar reacts to the actress assault case verdict

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us