'പാപനാശം കടപ്പുറം തീവ്രവാദികളുടെ സഞ്ചാരപാതയായി മാറി, പവിത്രഭൂമിയായ കേരളത്തിൽ BJPയെ വിജയിപ്പിക്കണം'; ഫഡ്‌നാവിസ്

കേരളത്തിൽ ബിജെപി വലിയ വളർച്ച കൈവരിച്ചുവെന്ന് ഫഡ്‌നാവിസ്

'പാപനാശം കടപ്പുറം തീവ്രവാദികളുടെ സഞ്ചാരപാതയായി മാറി, പവിത്രഭൂമിയായ കേരളത്തിൽ BJPയെ വിജയിപ്പിക്കണം'; ഫഡ്‌നാവിസ്
dot image

തിരുവനന്തപുരം: ഇത്തവണ കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപി വർക്കല നിയോജക മണ്ഡലം യുവ വനിതാ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ്. മലയാളത്തിൽ പ്രസംഗം ആരംഭിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് പവിത്രഭൂമിയായ കേരളത്തിൽ ബിജെപിയെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിൽ ബിജെപി വലിയ വളർച്ച കൈവരിച്ചുവെന്നും ഫഡ്‌നാവിസ് പറഞ്ഞു. മുൻപ് കേരളത്തിൽ ഇലക്ഷന് നിൽക്കുന്നു, തോൽക്കുന്നു എന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇന്ന് ഒരു എംപിയും മേയറും, 600-ാളം മെമ്പർമാരുമുണ്ട്. കേരളത്തിൽ ബിജെപി പതുക്കെ പതുക്കെ വേരോട്ടം തുടങ്ങിക്കഴിഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് പാർട്ടി വളർന്നത് എന്നും തങ്ങളുടെ 300-ാളം പ്രവർത്തകരെയാണ് മറ്റു പാർട്ടിക്കാർ കൊലപ്പെടുത്തിയത് എന്നും ഫഡ്‌നാവിസ് ആരോപിച്ചു.

Also Read:

ത്രിപുരയിലും ബംഗാളിലും കേരളത്തിന് സമാനമായ അവസ്ഥയായിരുന്നു എന്നും ഫഡ്‌നാവിസ് ഓർമിപ്പിച്ചു. ബംഗാളിൽ ഇത്തവണ ബിജെപി സർക്കാർ അധികാരത്തിൽലെത്തും. കേരളത്തിലും പൈതൃകം സംരക്ഷിക്കാൻ ബിജെപി സർക്കാർ അധികാരത്തിലെത്തും. മാറി മാറി വന്ന സർക്കാരുകൾ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല എന്നും വർക്കലയിലെ വികസനമുരടിപ്പ് ബിജെപി വരുന്നതോടെ മാറുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

200 കോടി മടക്കി നിർമിച്ച ആയുർവേദ സെന്റർ പകുതിവഴിയിലാണ്. ആവശ്യത്തിന് ഡോക്ടർമാരില്ല ജീവനക്കാരില്ല എന്ന ഈ അവസ്ഥ മാറണം. ഇവിടുത്തെ എംഎൽഎക്ക് ഇത് ശ്രദ്ധിക്കാൻ പോലും നേരമില്ല. വർക്കല എംഎൽഎ ഫണ്ടിലേക്ക് ദക്ഷിണകാശി പദ്ധതി വഴി അനുവദിച്ചത് 25 ലക്ഷം രൂപയാണ്. ഈ തുക ഉപയോഗിക്കാതെ ലാപ്സ് ആയി എന്നും വർക്കലയിൽ അമ്മമാരും സ്ത്രീകളും ജലത്തിനുവേണ്ടി നെട്ടോട്ടമോടുകയാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.

വർക്കല ക്ലിഫ് ഏതുവിധേനയും നന്നാക്കിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ലിഫ് നവീകരണത്തിന് നൽകിയ തുക പോലും ഉപയോഗിക്കപ്പെട്ടിട്ടില്ല. പാപനാശം കടപ്പുറം തീവ്രവാദികളുടെ സഞ്ചാര പാതയായി മാറിയിരിക്കുകയാണ്. കേരളത്തെ സഹായിക്കാൻ മോദി സർക്കാർ പല പ്രഖ്യാപനങ്ങൾ നടത്തി. എന്നാൽ ഭരണകക്ഷികൾ അനാവശ്യമായി പദ്ധതികൾ തടയുകയാണ്. കേരളത്തിൽ റെയിൽവേ വികസനത്തിനായി മോദി 3,795 കോടിയാണ് നൽകിയത്. മുൻ സർക്കാരിനേക്കാൾ മുപ്പതിരട്ടി അധികം രൂപയാണിത്. 35 ഓളം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം നടക്കുകയാണ് എന്നും അന്താരാഷ്ട്ര നിലവാരത്തിൽ എയർപോർട്ടിന് സമാനമായ സ്റ്റേഷനുകളാണ് ഉയരുന്നത് എന്നും ഫഡ്‌നാവിസ് പറഞ്ഞു.

പശ്ചിമേഷ്യൻ യുദ്ധം മൂലം അയൽ രാജ്യങ്ങൾ ലോക്ക്ഡൗണിന്റെ അവസ്ഥയിൽ എത്തിനിൽക്കുമ്പോൾ മോദി സർക്കാരിന് കീഴിൽ ഇന്ത്യയിൽ എവിടെയും ലോക്ഡൗൺ വന്നിട്ടില്ല എന്നും ഫഡ്‌നാവിസ് പറഞ്ഞു. ഇത് അദ്ദേഹത്തിൻറെ നയതന്ത്ര വിജയമാണ്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ഗെയിൽ കൊച്ചിയിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. സ്മാർട്ട് സിറ്റിക്കായി കൊച്ചിക്കും തിരുവനന്തപുരത്തിനും നൽകിയത് 3000 കോടി രൂപയാണ്. അമൃത് പദ്ധതിക്കായി 2000 കോടി രൂപയും അനുവദിച്ചു. സബ് കി സാധ് സബ് കി വികാസ് വികാസ് പദ്ധതി വഴി കേരളത്തിൻറെ മുക്കിലും മൂലയിലും വികസനം എത്തിക്കുമെന്നും ഫഡ്‌നാവിസ് അവകാശപ്പെട്ടു.

ഒരുഭാഗത്ത് കേരളത്തിന്റെ വികസനത്തിനായി മോദി കഷ്ടപ്പെടുമ്പോൾ എൽഡിഎഫ് സർക്കാർ ഇന്ന് കേരളത്തെ കൊള്ളയടിക്കുകയാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാനത്തുള്ള കേരളം തൊഴിലില്ലായ്മ നിരക്കിലും ഒന്നാമതാണ്. ഇത് ഭരണാധികാരികളുടെ പരാജയമാണ്. എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. കേരളത്തിൻറെ ഖജനാവിനെ സർക്കാരുകൾ കൊള്ളയടിക്കുകയാണ്. അയ്യപ്പൻറെ സ്വർണം പോലും സർക്കാർ മോഷ്ടിച്ചു. ഈ സർക്കാരിന് ഇവിടെ തുടരാൻ അവകാശമില്ല എന്നും ഈ കൊള്ളക്കാരെ സംസ്ഥാനത്തിന് പുറത്താക്കണമെന്നും ഫഡ്‌നാവിസ് പറഞ്ഞു. സർക്കാർ പ്രവർത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ നിർദ്ദേശപ്രകാരമെന്നും ധൈര്യമുണ്ടെങ്കിൽ സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് വിടണമെന്നും ഫഡ്‌നാവിസ് വെല്ലുവിളിച്ചു.

Content Highlights: Maharashtra Chief Minister Devendra Fadnavis expressed confidence that the BJP will come to power in the upcoming Kerala Assembly elections. He made the statement while inaugurating a BJP youth women’s gathering in Varkala, emphasizing the party’s growing support base in the state.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us