ദിലീപിന്‍റെ വാദങ്ങൾ മുഖവിലക്കെടുത്ത് കോടതി, സംശയത്തിന്‍റെ ആനുകൂല്യങ്ങൾ നേടി; വിധി പകർപ്പ് പുറത്ത്

അതിജീവിതയോട് മോതിരം കാണിക്കാൻ പ്രതികൾ ആവശ്യപ്പെട്ടുവെന്ന വാദം വിശ്വസനീയമല്ലെന്ന് കോടതി

ദിലീപിന്‍റെ വാദങ്ങൾ മുഖവിലക്കെടുത്ത് കോടതി, സംശയത്തിന്‍റെ ആനുകൂല്യങ്ങൾ നേടി; വിധി പകർപ്പ് പുറത്ത്
dot image

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകർപ്പ് പുറത്ത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ചുമത്തിയ വകുപ്പുകൾ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും അദ്ദേഹത്തിനെതിരായ ഗൂഢാലോചനാക്കുറ്റം നിലനിൽക്കില്ലെന്നും 1709 പേജുള്ള ശിക്ഷാവിധിയിൽ കോടതി പറയുന്നു.

ദിലീപിൽ നിന്ന് പണം വാങ്ങാൻ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ശ്രമിച്ചുവെന്ന് തെളിയിക്കാനായില്ല. ഒമ്പതാം പ്രതിവഴി പണം വാങ്ങാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കാനായില്ലെന്ന് ശിക്ഷാവിധിയിൽ പറയുന്നു. കേസിൽ പ്രോസിക്യൂഷൻ ഉയർത്തിയ ഗൂഢാലോചനാവാദം പൂർണമായും തള്ളിയ കോടതി, ദിലീപ് ഉന്നയിച്ച വാദങ്ങളെ ശരിവെച്ചു. കോടതിയെ സംശയമുനയിൽ നിർത്തിയായിരുന്നു പ്രോസിക്യൂഷന്‍റെ നീക്കങ്ങൾ. ജയിലിലെ പ്രതികളുടെ ഫോൺ ഉപയോഗം തെളിയിക്കാനായില്ല. ജയിലിൽനിന്ന് പ്രതികൾ ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടുവെന്നതും പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വിധിയിൽ പറയുന്നു.

ദിലീപിന്റെ അറസ്റ്റ് നിയമപരമാണോ എന്ന ചോദ്യം കോടതിക്ക് മുന്നിൽ വന്നു. ദിലീപിന്റെ അറസ്റ്റ് പോലും അടിസ്ഥാനമില്ലാതെയെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം കോടതി മുഖവിലക്കെടുത്തു. ദിലീപിനെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിക്കുകയും സംശയത്തിന്റെ ആനുകൂല്യങ്ങൾ പ്രതിയ്ക്ക് ലഭിക്കുകയും ചെയ്തു.

അതിജീവിത പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മോതിരം കാണിക്കാൻ പ്രതികൾ ആവശ്യപ്പെട്ടുവെന്ന വാദം വിശ്വസനീയമല്ല. ഇരയുടെ തിരിച്ചറിയൽ ഉറപ്പാക്കാനാണ് മോതിര ദൃശ്യം പകർത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം എന്നാൽ 2017 നവംബർ 22ന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ മാത്രമാണ് പൊലീസ് ഇക്കാര്യം പറഞ്ഞിട്ടുള്ളതെന്നും സംഭവത്തിന് ശേഷം പല തവണ മൊഴി നൽകിയിട്ടും അതിജീവിത മോതിര ദൃശ്യം പകർത്തിയ കാര്യം പറഞ്ഞിട്ടില്ലെന്നും ഇരയുടെ ഈ മൗനം ദുരൂഹമാണെന്നും ശിക്ഷാവിധിയിലുണ്ട്.

എഡിജിപിയായിരുന്ന ബി സന്ധ്യ, റൂറൽ പൊലീസ് ചീഫ് എ വി ജോർജ് എന്നിവർക്കെതിരായ പരാമർശവും ശിക്ഷാവിധിയിലുണ്ട്. ദിലീപിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ ജിയെ അറിയിച്ചില്ല. ഇതെല്ലാം ഉന്നയിച്ച്, അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെന്ന് പ്രതിഭാഗം ഉന്നയിച്ച വാദം കോടതി മുഖവിലക്കെടുത്തു. റിപ്പോർട്ടർ ടി വി പുറത്തുവിട്ട ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പുതിയ തെളിവുകളല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവെച്ചു.

Content Highlights: Actress Attack Case Verdict; Judgment details is out

dot image
To advertise here,contact us
dot image