

തെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ശിലായുഗ ഭീഷണിയിൽ മറുപടിയുമായി ഇറാൻ. ട്രംപ് ഭീഷണി ഉയർത്തി മണിക്കൂറുകൾക്കുളളിൽ ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം ശക്തമാക്കി. ഇറാൻ്റെ മിസൈൽ ശേഷി യുഎസ് തകർത്തെന്നും ഇറാന് ഇനി കുറച്ച് മിസൈലുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ട്രംപ് അവകാശവാദമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിൽ കനത്ത മിസൈൽ ആക്രമണവുമായി ഇറാൻ രംഗത്തെത്തിയത്. അമേരിക്കയെയും ഇസ്രയേലിനെയും ഇറാൻ്റെ സൈന്യം തകർത്തെറിയുമെന്നാണ് ഇറാൻ ആർമി അറിയിച്ചത്. ഇറാനിയൻ സൈന്യത്തിന്റെ ഓപ്പറേഷണൽ കമാൻഡ് ഖതം അൽ-അൻബിയയാണ് ഇറാൻ സ്റ്റേറ്റ് ടിവിയിൽ പ്രതികരണം നടത്തിയത്. ട്രംപിൻ്റെ ഭീഷണിയെ ശക്തമായി തള്ളികളഞ്ഞു കൊണ്ടാണ് പ്രതികരണം.
ഇറാനെതിരായ ആക്രമണത്തിൽ യുഎസ് എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും അടുത്ത രണ്ട്-മൂന്ന് ആഴ്ച്ചകൾ അമേരിക്കയ്ക്ക് വളരെ നിർണ്ണായകമാണെന്നും ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിട്ട ശേഷം അമേരിക്ക യുദ്ധം അവസാനിപ്പിക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം.
ഇറാന്റെ മിസൈൽ ശേഷി പൂർണ്ണമായും തകരുമെന്നും ഇനി കുറച്ച് മിസൈലുകൾ മാത്രമാണ് അവിടെ അവശേഷിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറൻ ഇതുവരെയും കരാറിൽ ഏർപ്പെടാത്തതിനാൽ ഊർജ്ജനിലയങ്ങളെ ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപ് ഈ അവകാശവാദങ്ങൾ ഉയർത്തിയതിന് ശേഷവും ഇറാൻ സംഘർഷ മേഖലകളിൽ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്തു.
Content Highlights: Iran responds to US President Donald Trump's Stone Age threat